താമരശ്ശേരി: വിനോദ സഞ്ചാര കേന്ദ്രമായ തുഷാരഗിരിയിലേക്കുള്ള റോഡിൽ ചിപ്പിലിതോട് മുതൽ തുഷാരഗിരി വരെയുള്ള ഭാഗമാണ് വിനോദ സഞ്ചാരികൾ അലക്ഷ്യമായി പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ, മാസ്കുകൾ ഭക്ഷണ അവശിഷ്ടങ്ങൾ എന്നിവ വലിച്ചെറിയുന്നത്.
മഴ ശക്തിപ്പെടുന്നതിന് മുൻപേ മാലിന്യം നീക്കം ചെയ്തില്ലെങ്കിൽ താഴ് വാരത്തുള്ള ജലസ്റോദസ്സുകൾ എല്ലാം മലിനമാവുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
കെട്ടി കിടക്കുന്ന മാലിന്യങ്ങൾ വെള്ളത്തിൻ്റെ കുത്തൊഴുക്കിൽ അടിവാരം, കൈതപ്പൊയിൽ, കളപ്പുറം, കുപ്പായക്കോട്, ഈങ്ങാപ്പുഴ, കൂടത്തായി ഭാഗങ്ങളിലേക്ക് എല്ലാം ഒഴുകി എത്തും.
ഭക്ഷണ അവശിഷ്ടം വലിച്ചെറിയുന്നതിനാൽ കുറുക്കൻ,പന്നി, കുരങ്ങ് തെരുവ് നായ എന്നിവയുടെ ശല്യവും രൂക്ഷമാണ്.
വിനോദ സഞ്ചാരികൾക്ക് മലിന്യം നിക്ഷേപിക്കുന്നതിനായി യാതൊരു സംവിധാനവും പാതയോരങ്ങളിൽ ഏർപ്പെടുത്താത്തത് കാരണമാണ് റോഡിൽ വലിച്ചെറിയുന്നത്. മാലിന്യം റോഡിൽ വലിച്ചെറിയാൻ പാടില്ലായെന്ന ഒരു മുന്നറിയിപ്പ് ബോർഡു പോലും ബന്ധപ്പെട്ടവർ സ്ഥാപിച്ചിട്ടില്ല.
അടിയന്തിരമായി മാലിന്യം നീക്കം ചെയ്ത് മഴക്കാലപൂർവ്വ ശുചീകരണം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
