പാലേരി: ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനായ മൂരികുത്തിയിലെ ആദിൽ രാത്രി ജോലി കഴിഞ്ഞ് വരുമ്പോൾ നല്ല ഉറക്കം വന്നു. കടിയങ്ങാട് ‘തണൽ’നു സമീപമെത്തിയപ്പോൾ കാർ നിർത്തി അൽപമൊന്ന് മയങ്ങാൻ തീരുമാനിച്ചു. എന്നാൽ ആന കുത്തിയാൽ ഉണരാത്ത രീതിയിലാണ് ആദിൽ ഉറങ്ങിയത്.
റോഡരികിൽ നിർത്തിയിട്ട കാറിൽ ആളെ കണ്ടതോടെ നാട്ടുകാർ മുട്ടി വിളിച്ചെങ്കിലും അനക്കമുണ്ടായില്ല. പിന്നീട് പൊലീസിലും ഫയർഫോഴ്സിലും വിവരമറിയിച്ചു. നല്ല ഉറക്കത്തിൽ ആദിൽ സീറ്റിലേക്ക് മറിഞ്ഞു വീഴുകയും ചെയ്തതോടെ എന്തോ അപകടം പിണഞ്ഞതായി നാട്ടുകാർ കരുതി. രാവിലെ 11 ഓടെ സർവവിധ സന്നാഹങ്ങളുമായി ഫയർഫോഴ്സും പൊലീസും സ്ഥലത്ത് കുതിച്ചെത്തി. വിവരം കാട്ടുതീ പോലെ പടർന്നപ്പോൾ നിരവധി പേർ അവിടെ തടിച്ചുകൂടി.
കാറിന്റെ വാതിൽ മുറിക്കുന്നതിനു മുമ്പ് കാർ നാട്ടുകാരും സേനാംഗങ്ങളും ശക്തമായി കുലുക്കിയപ്പോൾ ആദിൽ ഉണർന്നു. ചുറ്റും കൂടിയ സന്നാഹം കണ്ടപ്പോൾ അദ്ദേഹം ഞെട്ടി. സംഭവിച്ച കാര്യങ്ങൾ അറിഞ്ഞ് ആദിലിന് വലിയ പ്രയാസമുണ്ടായി. എന്നാൽ നാട്ടുകാരും പൊലീസും ഫയർഫോഴ്സുമെല്ലാം അയാളെ ആശ്വസിപ്പിച്ച് വീട്ടിലേക്കയച്ചു.
Tags:
Latest News
