Trending

ഗർഭിണിയോട് അശ്ലീല സംസാരവും, നഗ്നതാപ്രദർശനവും; ചോദ്യം ചെയ്തപ്പോൾ മർദ്ദനം.


പാലാ: ഗർഭിണിയായ യുവതിയോടു ലൈംഗികച്ചുവയോടെ സംസാരിക്കുകയും നഗ്നതാപ്രദർശനം നടത്തുകയും ചെയ്തതു ചോദ്യം ചെയ്ത ഭർത്താവിനെയും യുവതിയെയും മർദിച്ചു.

 ഗർഭിണിയുടെ വയറ്റിൽ തൊഴിക്കുകയും ചെയ്തു. സംഭവത്തിൽ സമീപത്തെ വർക്‌ഷോപ് ഉടമകളും തൊഴിലാളികളുമായ നാലു പേരെ അറസ്റ്റ് ചെയ്തു.

പാലായ്ക്കു സമീപം ഞൊണ്ടിമാക്കൽ കവലയിൽ വ്യാഴാഴ്ച വൈകിട്ട് 6.30നാണു സംഭവം. ഇവിടെ വർക്‌ഷോപ് നടത്തുന്ന പൂവരണി പാറപ്പള്ളി കറുത്തേടത്ത് കെ.എസ്.ശങ്കർ (39), അമ്പാറ നിരപ്പേൽ പ്ലാത്തോട്ടത്തിൽ ജോൺസൺ (38), വർക്‌ഷോപ്പിലെ തൊഴിലാളികളായ നരിയങ്ങാനം ചെമ്പൻപുരയിടത്തിൽ ആനന്ദ് (23), മേവട വെളിയത്ത് സുരേഷ് (56) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ പങ്കില്ലെന്ന ആനന്ദിന്റെ വാദത്തിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

തൊടുപുഴയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരായ ദമ്പതികൾ ഞൊണ്ടിമാക്കൽ കവലയിലെ യുവതിയുടെ വീട്ടിൽ നിന്നു ബൈക്ക് എടുത്തു സ്വന്തം വീട്ടിലേക്കു പോകുകയാണു പതിവ്. ബസ് ഇറങ്ങി യുവതിയുടെ വീട്ടിലേക്കു പോകുമ്പോഴാണു സമീപത്തെ വർക്‌ഷോപ്പിലിരുന്ന പ്രതികൾ യുവതിയോട് അപമര്യാദമായി സംസാരിച്ചത്. തന്നെ ശല്യപ്പെടുത്തരുതെന്നു യുവതി ആവശ്യപ്പെട്ടപ്പോൾ പ്രതികൾ അശ്ലീലം പറയുകയും നഗ്നതാപ്രദർശനം നടത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഭർത്താവിനെ പ്രതികൾ കഴുത്തിന് അടിച്ചശേഷം ഓടയുടെ സമീപത്തേക്കു തള്ളിയിട്ടു. ഭർത്താവിനെ രക്ഷിക്കാൻ ശ്രമിച്ച യുവതിയുടെ വയറ്റിൽ ശങ്കർ തൊഴിച്ചു. പിന്നോട്ടു വീണ യുവതിക്കു രക്തസ്രാവം ഉണ്ടായി. പൊലീസിൽ പരാതി നൽകുമെന്നു പറഞ്ഞപ്പോൾ ചീത്ത വിളിക്കുകയും ഇരുവരെയും കാർ ഇടിപ്പിക്കാൻ ശങ്കർ ശ്രമിക്കുകയും ചെയ്തതായി യുവതി പറഞ്ഞു.

പൊലീസ് സ്ഥലത്തെത്തി യുവതിയെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ കുഞ്ഞിന് അനക്കമൊന്നും കാണാതിരുന്നതിനെത്തുടർന്നു ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു സ്കാൻ ചെയ്തു. വിദഗ്ധ പരിശോധനയിൽ ആന്തരിക രക്തസ്രാവം കണ്ടെത്തി. മൂന്നു ദിവസത്തെ പൂർണ വിശ്രമമാണു യുവതിക്കു നിർദേശിച്ചിരിക്കുന്നത്. വിശ്രമത്തിനു ശേഷം വീണ്ടും സ്കാൻ ചെയ്തു കുഞ്ഞിന്റെ ആരോഗ്യം വിലയിരുത്തണം.

 അടികൊണ്ടു നിലത്തു വീണതിന്റെ ആഘാതത്തിൽ ഭർത്താവിന്റെ കഴുത്ത് ഉളുക്കി. പാലാ എസ്എച്ച്ഒ കെ.പി.തോംസണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post