മലപ്പുറം: ഭാര്യ കാണാൻ വിസമ്മതിച്ചതിന്റെ പേരിൽ ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. ഇന്നലെ വൈകീട്ട് എടപ്പാളിൽ വെച്ചായിരുന്നു പോലീസിനെയും നാട്ടുകാരെയും വട്ടംകറക്കിക്കൊണ്ട് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. എടപ്പാൾ മേൽപ്പാലത്തിൽ കയറി നിന്നായിരുന്നു യുവാവിന്റെ ഭീഷണി.
ഇടുക്കി സ്വദേശിയും എറണാകുളം റൂട്ടില്‍ ഓടുന്ന ബസിലെ ജീവനക്കാരനുമായ യുവാവ് സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഭാര്യയെ കാണാനായി നഗരത്തിൽ എത്തിയതായിരുന്നു. എന്നാൽ ഇയാളെ കാണാൻ ഭാര്യ കൂട്ടാക്കിയില്ല. ഇതേ തുടർന്നായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
ഭാര്യ കാണാൻ വിസമ്മതിച്ചതിന് പിന്നാലെ എടപ്പാള്‍ ഗോവിന്ദ ടാക്കീസിന് സമീപത്തെത്തിയ യുവാവ് മദ്യലഹരിയില്‍ റോഡില്‍ കിടക്കുകയും വാഹനങ്ങൾ തടയുകയുമായിരുന്നു. ഇവിടെ നിന്നും ഒരു വാഹനത്തിൽ കയറി എടപ്പാൾ ടൗണിലെത്തുകയായിരുന്നു. ഇതിനിടെ യുവാവിനെ വാഹനത്തിൽ കേറ്റി പോലീസ് സ്റ്റേഷനിൽ എത്തിക്കാൻ സ്ഥലത്തുണ്ടായിരുന്ന ഹോം ഗാര്‍ഡും ഡ്രൈവര്‍മാരും നാട്ടുകാരും ശ്രമിച്ചെങ്കിലും ഇവരെ യുവാവ് ആക്രമിക്കുകയായിരുന്നു. ഇതിന് ശേഷമേ പാലത്തിൽ കയറി താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കിയത്.
പാലത്തിന് മുകളിൽ കയറി നിന്ന് ഭീഷണി മുഴക്കിയ യുവാവ് കൂടി നിന്ന ആളുകളിൽ ഭീതി പടർത്തുകയും വലിയ ഗതാഗതക്കുരുക്കിന് വഴിവെക്കുകയും ചെയ്തു. ആംബുലന്‍സുകള്‍ ഉള്‍പ്പെടെ ഒരുപാട് വാഹനങ്ങൾ കുരുക്കിൽ പെട്ടതോടെ പോലീസ് സ്ഥലത്തെത്തി വിഷയം പരിഹരികുകയായിരുന്നു. സ്ഥലത്തെത്തിയ ചങ്ങരംകുളം എസ്‌ഐ ഒ പി വിജയകുമാര്‍ യുവാവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നീട് ബന്ധുക്കളെ വിളിച്ച് വരുത്തിയ ശേഷം യുവാവിനെ അവരുടെ കൂടെ പറഞ്ഞയയ്ക്കുകയായിരുന്നു.
