മംഗലപുരം തലക്കോണത്ത് വീട്ടിലെ ഗോഡൗണിൽ നിന്നാണ് 150ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 3000കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.
ഇവയ്ക്ക് വിപണിയിൽ 25 ലക്ഷത്തോളം വില വരുമെന്ന് എക്സൈസ് സംഘം പറഞ്ഞു. ഗോഡൗൺ ഉടമ മംഗലപുരം സ്വദേശിയായ ഷെഹനാസ് അൽസാജിനെ (24) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഗൾഫിലായിരുന്ന ഷെഹനാസ് സാമ്പത്തിക ബാദ്ധ്യത തീർക്കാനാണ് നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പന ആരംഭിച്ചത്.
സംഭവത്തിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് ഉച്ചയോടെ അണ്ടൂർക്കോണം ആശുപത്രി ജംഗ്ഷന് സമീപം ബൈക്കിലെത്തിയ യുവാക്കളിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടിയിരുന്നു. കാട്ടായിക്കോണം ശാസ്തവട്ടം സ്വദേശി വിഷ്ണു (23), പോത്തൻകോട് നന്നാട്ടുകാവ് സ്വദേശി ബിലാൽ (22) എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ തടഞ്ഞുനിറുത്തി പരിശോധിച്ചപ്പോഴാണ് ബാഗിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടികൂടിയത്. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മംഗലപുരം തലക്കോണത്തെ ഗോഡൗൺ പരിശോധിച്ചത്
