തലശേരി : ബലൂൺ വിൽപനക്കെത്തിയ നാടോടി സംത്തിലെ മൂന്ന് കുട്ടികൾ ജഗന്നാഥ ക്ഷേത്രച്ചിറയിൽ വീണു. രണ്ട്‌പേരെ പൊലീസ് രക്ഷിച്ചെങ്കിലും ഒരു കുട്ടി മുങ്ങിമരിച്ചു. രാജസ്ഥാൻ ജയ്‌പൂർ റേൻവാലയിലെ ഗൊപിയുടെയും മമ്‌തയുടെയും മകൾ ഖോന (7)യാണ് മരിച്ചത്. രാജേഷ്–-ഫോറന്തി ദമ്പതികളുടെ മകൾ ശിവാനി (9)യെ കണ്ണൂർ ഗവ. മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു. ഒരു കുട്ടിയെ പ്രഥമ ശുശ്രൂഷ നൽകി വിട്ടു.
ചൊവ്വ വൈകിട്ട് അഞ്ചരയോടെയാണ് അപകടം. ജഗന്നാഥ ക്ഷേത്രോത്സവത്തിന് ബലൂൺ വിൽപനക്കെത്തിയതായിരുന്നു കുടുംബം. കുട്ടികൾ കളിക്കുന്നതിനിടയിലാണ് അബദ്ധത്തിൽ കുളത്തിൽ വീണത്. നാടോടി സംഘത്തിലെ മറ്റുള്ളവർ ഭക്ഷണംപാകം ചെയ്യുകയായിരുന്നു. ഉത്സവത്തിന് സ്‌പെഷ്യൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ തക്കസമയത്ത് കുളത്തിലിറങ്ങിയാണ് രണ്ട്‌പേരെ കരക്കെത്തിച്ചത്. മരിച്ച കുട്ടിയെ പുറത്തെടുക്കുമ്പോഴേക്കും വൈകിയിരുന്നു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം ബുധനാഴ്‌ച നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് കുടുംബം അറിയിച്ചു.
Tags:
Latest News
