പാലക്കാട്: തീവണ്ടിയിൽ കടത്താൻ ശ്രമിച്ച 18 കിലോ കഞ്ചാവുമായി സ്ത്രീയടക്കം രണ്ടുപേർ പിടിയിൽ. അസം സിംഗിമരി സ്വദേശി മുകീബുർ റഹ്മാൻ (25), സുഹൃത്ത് ഒഡിഷ കന്ധമാൽ സ്വദേശിനി തന്നു നായക് (20) എന്നിവരാണ് പാലക്കാട് ആർ.പി.എഫ്. ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും നടത്തിയ പരിശോധനയിൽ പിടിയിലായത്.
പാലക്കാട് ജങ്ഷൻ റെയിൽവേസ്റ്റേഷനിൽ ധൻബാദ് ആലപ്പുഴ എക്സ്പ്രസിൽ തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഇരുവരും പിടിയിലായത്. പരിശോധന ഭയന്ന് ഇരുവരും അതിവേഗം പ്ലാറ്റ്ഫോമിൽ ഇറങ്ങി സ്റ്റേഷന് പുറത്തേക്ക് കടക്കാൻ ശ്രമിക്കുമ്പോഴാണ് കസ്റ്റഡിയിലെടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഒഡിഷയിൽനിന്നും വാങ്ങിയ കഞ്ചാവ് വലിയ ട്രോളിബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു. ആലുവ ഭാഗങ്ങളിലെ മറുനാടൻ തൊഴിലാളികൾക്കും ചില്ലറവില്പനക്കാർക്കും വിൽക്കാനാണ് കൊണ്ടുവന്നതെന്നും ഇരുവരും പറഞ്ഞതായി പോലീസ് പറഞ്ഞു.
ആർ.പി.ഫ്. കമാൻഡന്റ് ജതിൻ ബി. രാജിന്റെ നിർദേശപ്രകാരം സി.ഐ. എൻ. കേശവദാസ്, എസ്.ഐ. എ.പി. ദീപക്, പാലക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എൻ. ശ്രീനിവാസൻ, ആർ.പി.എഫ്. എസ്.ഐ.മാരായ കെ. സജു, സജി അഗസ്റ്റിൻ, ഹെഡ്കോൺസ്റ്റബിൾ എൻ. അശോക്, എക്സൈസ് പ്രിവന്റീവ് ഓഫീസർ എം.കെ. മണികണ്ഠൻ, ആർ.പി.എഫ്. കോൺസ്റ്റബിൾമാരായ വി. സവിൻ, അബ്ദുൽ സത്താർ, വനിത കോൺസ്റ്റബിൾ വീണഗണേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ എം.കെ. കൃഷ്ണമൂർത്തി, കെ. രഞ്ജിനി എന്നിവർ പരിശോധന നടത്തി.
