Trending

മകനെയും, കുടുംബത്തെയും ചുട്ടുകൊന്ന പ്രതിക്ക് പോലീസ് കസ്റ്റഡിയിലും കൂസലില്ല.


ഇടുക്കി: മകനെയും കുടുംബത്തെയും കത്തിച്ചു കൊന്ന പ്രതി ഹമീദിന് പൊലീസ് കസ്റ്റഡിയിലും കൂസലില്ല. തനിക്ക് ജീവിക്കണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. എല്ലാ ദിവസവും മത്സ്യവും മാംസവും വേണമെന്നതായിരുന്നു പ്രതിയുടെ ഒരു ആവശ്യം. ഇതെ ചൊല്ലിയും ഹമീദ് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. മകൻ ഭക്ഷണം നൽകുന്നില്ല എന്ന് കാണിച്ച് മുൻപ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

വർഷങ്ങളായി അച്ഛൻ ഹമീദിന് മകനോടുളള പകയാണ് ചീനിക്കുഴിയിലെ കൂട്ടക്കൊലപാതകത്തിൽ കലാശിച്ചത്. സ്വത്ത് വീതിച്ചു നൽകിയപ്പോൾ ഉണ്ടാക്കിയ കരാർ പാലിക്കാത്തതും കൊലക്ക് കാരണമായെന്നാണ് ഹമീദിൻ്റെ മൊഴി. തൻ്റെ പേരിലുള്ള സ്വത്തുക്കളെല്ലാം ഹമീദ് രണ്ട് ആൺ മക്കൾക്കുമായി വീതിച്ചു നൽകിയിരിക്കുന്നു. സംഭവം നടന്ന തറവാട് വീടും അതിനോട് ചേർന്ന പുരയിടവും മുഹമ്മദ് ഫൈസലിനാണ് നൽകിയിരുന്നത്. വാർധക്യ കാലത്ത് ഹമീദിനെ സംരക്ഷിക്കണമെന്നും പറമ്പിലെ ആദായം ഫൈസലിന് എടുക്കാം എന്നുമായിരുന്നു വ്യവസ്ഥ.

എന്നാൽ മകൻ ഇത് പാലിച്ചില്ലെന്നും ഇതിനെ ചൊല്ലി ആണ് പ്രശ്നങ്ങൾ ഉണ്ടായിരുന്നതെന്നുമാണ് ഹമീദ് പൊലീസിനോട് പറഞ്ഞത്. ഭാര്യ മരിച്ചതിന് ശേഷം ഏറെക്കാലം മറ്റൊരു സ്ത്രീക്കൊപ്പമായിരുന്നു താമസം. അടുത്ത കാലത്ത് തിരികെ എത്തിയ ശേഷം മക്കളുമായി നിരന്തരം പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നു എന്ന് അയൽവാസികളും പറയുന്നു.

വീട്ടിൽ നിരന്തരമുണ്ടാകുന്ന കലഹം കാരണം ഫൈസലും കുടുംബവും പുതിയ വീട് വച്ചിരുന്നു. ഇവിടേക്ക് താമസം മാറാനിരിക്കെയാണ് ഹമീദിൻ്റെ പകയിൽ ഇവർ എരിഞ്ഞടങ്ങിയത്. ഇന്നലെ രാവിലെ ഇരുവരും തമ്മിൽ തർക്കവും കയ്യാങ്കളിയുമുണ്ടായി. തുടർന്നാണ് രാത്രി പെട്രോളുമായെത്തി ഹമീദ് എല്ലാവരെയും കത്തിച്ചു കൊന്നത്. ഫൈസലിന് ചീനിക്കുഴിയിൽ പച്ചക്കറി വ്യാപാരമാണ്. മെഹർ പ്ലസ്ടുവിനും അസ്ന ഏഴാം ക്ലാസിലും പഠിക്കുകയായിരുന്നു. ക്രൂരമായി കത്തിച്ചു കൊലപ്പെടുത്തുമ്പോൾ കൊച്ചുമക്കളുടെ മുഖം പോലും ഹമീദ് ഓർത്തില്ല.
T News

working in the field of advertising and printing

Post a Comment

Previous Post Next Post