ആലുവ: ഒരു വയസ്സുള്ള കുഞ്ഞിനെയും ഭാര്യയെയും ഉപേക്ഷിച്ച് യുവതിയോടൊപ്പം ഒളിച്ചോടിയ യുവാവിനെ ജുവനൈൽ ജസ്‌റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് അറസ്‌റ്റ് ചെയ്തു.
ആലുവ യു.സി കോളജ് ആലമറ്റം വീട്ടിൽ അജ്മലിനെയാണ് (26) അറസ്റ്റ് ചെയ്തത്. സംരക്ഷണ ചുമതലയുള്ള പിതാവ് കുഞ്ഞിനെ ഉപേക്ഷിച്ചതിനാണ് കേസ്. കഴിഞ്ഞ 23ന് മകളെ കാണുന്നില്ല എന്നുപറഞ്ഞ് യുവതിയുടെ പിതാവ് ആലുവ പൊലീസിൽ പരാതി നൽകി. അടുത്ത ദിവസം അജ്മലിനെ കാണാനില്ലെന്ന് ഭാര്യയും പരാതി നൽകി.
പൊലീസ് നടത്തിയ അന്വേഷണത്തിൽ രണ്ടു പേരും ഒരുമിച്ചാണ് പോയതെന്ന് കണ്ടെത്തി. വയനാട്, തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിൽ മാറി മാറി താമസിക്കുകയായിരുന്നു ഇവർ. കോട്ടയത്ത് നിന്നുമാണ് ഇവരെ കണ്ടെത്തിയത്.
എസ്.എച്ച്.ഒ എൽ.അനിൽകുമാർ, എസ്.ഐമാരായ എം.എസ്.ഷെറി, കെ.വി.ജോയി, എ.എസ്.ഐ മാരായ കെ.പി. ഷാജി, ഫസീല ബീവി, സി.പി.ഒ മാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:
Latest News
