ചെന്നൈ: റഷ്യൻ അധിനിവേശത്തിനെതിരെ പോരാടാൻ യുക്രൈൻ അർദ്ധസൈനിക വിഭാഗത്തിൽ ചേർന്ന് തമിഴ്നാട്ടിൽ നിന്നുള്ള വിദ്യാർഥി. കോയമ്പത്തൂർ സ്വദേശിയായ 21-കാരൻ സായ്നികേഷ് രവിചന്ദ്രനാണ് യുക്രൈൻ അർദ്ധസൈനിക വിഭാഗത്തിൽ ചേർന്നത്.
2018-ലാണ് സായ്നികേഷ് ഹാർകീവിലെ ദേശീയ എയ്റോസ്പേസ് സർവകലാശാലയിൽ പഠിക്കാൻ യുക്രൈനിലേക്ക് പോയത്. 2022-ൽ കോഴ്സ് പൂർത്തിയാക്കി.
യുക്രൈനിൽ റഷ്യ അധിനിവേശം നടത്തിയതിന് പിന്നാലെ സായ്നികേഷുമായുള്ള ആശയവിനിമയം കുടുംബത്തിന് നഷ്ടമായിരുന്നു. ഇതേ തുടർന്ന് ബന്ധുക്കൾ ഇന്ത്യൻ എംബസിയുമായുടെ സഹായത്തോടെയാണ് സായ്നികേഷിനെ ബന്ധപ്പെട്ടത്. റഷ്യക്കെതിരെ പോരാടുന്നതിന് താൻ യുക്രൈൻ അർദ്ധസൈനിക സേനയിൽ ചേർന്നതായി അദ്ദേഹം കുടുംബത്തെ അറിയിച്ചു. ജോർജിയൻ നാഷണൽ ലെജിയൻ എന്ന യുക്രൈനിലെ ഒരു അർദ്ധസൈനിക വിഭാഗത്തിലാണ് സായ്നികേഷ് ചേർന്നതെന്ന് ഇന്ത്യൻ രഹസ്യാന്വേഷ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
ചെറുപ്പം തൊട്ട് ഇന്ത്യൻ സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ചിരുന്ന സായ്നികേഷ് ഇതിനായി അപേക്ഷ നൽകിയിരുന്നെങ്കിലും തള്ളുകയായിരുന്നു. ഉയരം കുറവായതായിരുന്നു കാരണം. റഷ്യക്കെതിരായി പോരാടാൻ നേരത്തെ വിദേശ രാജ്യങ്ങളിലുള്ളവരോട് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി ആഹ്വാനം ചെയ്തിരുന്നു.
യുക്രൈനിൽ അനേകം ഇന്ത്യൻ വിദ്യാർഥികൾ പഠിക്കുന്നുണ്ട്. ഇവരിൽ ഭൂരിപക്ഷം പേരും മടങ്ങിയിട്ടുണ്ട്. ഒരു വിദ്യാർഥി മാത്രമാണ് യുക്രൈൻ-റഷ്യ യുദ്ധത്തിൽ പങ്കാളിയാകുന്നതെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇന്റലിജൻസ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം കോയമ്പത്തൂരിലെ സായ്നികേഷിന്റെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
Tags:
Latest News
