ഇടുക്കി മൂലമറ്റത്ത് യുവാക്കൾക്ക് നേരെ വെടിവെപ്പ്. ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്ക്. ബസ് ജീവനക്കാരൻ കീരിത്തോട് സ്വദേശി സനൽ സാബുവാണ് മരിച്ചത്. സനലിന്‍റെ സുഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപിനെ ഗുരുതര പരുക്കുകളോടെ തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂലമറ്റം ഹൈസ്കൂളിന് സമീപത്തായിരുന്നു വെടിവെപ്പ്. പ്രതി ഫിലിപ്പ് മാർട്ടിൻ പിടിയിലായി.
മൂലമറ്റത്തെ അശോക ജങ്ഷനിലെ തട്ടുകടയിലുണ്ടായ വാക്കുതര്‍ക്കത്തിന് പിന്നാലെയായിരുന്നു വെടിവെപ്പ്. ഭക്ഷണത്തെ ചൊല്ലി കടയില്‍ തര്‍ക്കമുണ്ടായി. ഈ സമയത്ത് ഫിലിപ്പ് മാര്‍ട്ടിന്‍ വീട്ടില്‍ പോയി തോക്കുമായി തിരിച്ചുവന്ന് വെടിവെക്കുകയായിരുന്നു. കടയിലുണ്ടായിരുന്നവര്‍ പെട്ടെന്ന് സ്ഥലത്തു നിന്ന് മാറിയതിനാല്‍ വെടിയേറ്റില്ല. പിന്നാലെ നാട്ടുകാര്‍ ഫിലിപ്പ് മാര്‍ട്ടിനെ പിന്തുടര്‍ന്നു. തുടര്‍ന്ന് ഇയാള്‍ വീടിനു സമീപത്തുവെച്ച് വീണ്ടും വെടിയുതിര്‍ത്തു. അപ്പോഴാണ് ആ വഴി പോവുകയായിരുന്ന സനല്‍ ബാബുവിനും സുഹൃത്തുക്കള്‍ക്കും വെടിയേറ്റത്. ഇവര്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് വെടിയേറ്റത്. ഇവര്‍ ഫിലിപ്പ് മാര്‍ട്ടിനെ പിന്തുടര്‍ന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നില്ല. ബസ് ജീവനക്കാരായ ഇവര്‍ ജോലി കഴിഞ്ഞ് പോകുമ്പോഴാണ് വെടിയേറ്റത്.

