ഒറ്റപ്പാലം: ഗ്യാസ് ഏജൻസി വീടിന് പുറത്തിറക്കി വെച്ചിരുന്ന പാചകവാതക സിലിണ്ടർ ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി. ഒറ്റപ്പാലത്തിന് സമീപം കാഞ്ഞിരക്കടവ് പുളിഞ്ചോട്ടിൽ കുളത്തിങ്കൽ ശരീഫിന്‍റെ വീട്ടുമുറ്റത്ത് വെച്ചിരുന്ന സീൽ പൊട്ടിക്കാത്ത സിലിണ്ടറാണ് വ്യാഴാഴ്ച ഉച്ചക്ക് ഒന്നോടെ പൊട്ടിത്തകർന്നത്. വീട്ടുകാർ അകത്തായിരുന്നതിനാൽ അത്യാഹിതം ഒഴിവായി. സിലിണ്ടറിന്‍റെ സ്ഫോടനത്തിൽ വീടിന്‍റെ മേൽക്കൂരയിലെ ഏതാനും ഓടുകളും നിലത്തെ ടൈലുകളും തകർന്നു. ബുധനാഴ്ച വൈകീട്ട് മൂന്നോടെയാണ് ഇൻഡ്യൻ ഗ്യാസ് ഏജൻസിയിൽനിന്ന് 16.4 കിലോയുടെ ഗ്യാസ് നിറച്ച സിലിണ്ടർ വീട്ടിലെത്തിയത്.
പൊട്ടിത്തെറിയുടെ ഉഗ്രശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോൾ കറുത്ത പുകയും മൺപൊടിയും ഉയരുന്നതാണ് കണ്ടതെന്ന് വീട്ടുകാർ പറഞ്ഞു.
സിലിണ്ടറിന്‍റെ മുകൾ ഭാഗം നെടുകെ പിളർന്ന അവസ്ഥയിലാണ്. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഗ്യാസ് ഏജൻസി പ്രതിനിധികൾ വീട്ടിലെത്തി പരിശോധിച്ചു. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല.
