ടാറ്റൂ വരയ്ക്കുന്നതിനിടെ യുവതികളെ ലൈംഗിക പീഡനത്തിനും ബലാത്സംഗത്തിനും ഇരയാക്കിയ കൊച്ചിയിലെ ഇങ്ക്‌ഫെക്ടഡ് എന്ന ടാറ്റൂ സെന്റർ ഉടമയും ടാറ്റൂ ആർട്ടിസ്റ്റുമായ പി.എസ് സുജേഷ് അറസ്റ്റിൽ. കൊച്ചി നഗരത്തിൽ നിന്ന് തന്നെയാണ് പ്രതിയെ വൈകിട്ടോടെ പൊലീസ് പിടികൂടിയത്. സംസ്ഥാനം വിട്ട ശേഷം പ്രതി തിരികെ വന്നപ്പോഴാണ് പിടികൂടിയത്.
കൊച്ചിയിലെ ചേരാനല്ലൂരിലുള്ള ഇങ്ക്‌ഫെക്ടഡ് എന്ന ടാറ്റൂ സ്ഥാപനത്തിൽ ടാറ്റൂ ചെയ്യാനെത്തിയ ആറ് യുവതികളാണ് ലൈംഗികപീഡനത്തിന് ഇരയായെന്ന് പരാതി നൽകിയിരിക്കുന്നത്. ബലാത്സംഗക്കുറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള വകുപ്പുകൾ സുജേഷിനെതിരെ ചുമത്തിയിട്ടുണ്ട്.
ആദ്യം സമൂഹമാധ്യമമായ റെഡ്ഡിറ്റിലാണ് സുജേഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഒരു 'മീ ടൂ' ആരോപണം യുവതി പ്രസിദ്ധീകരിച്ചത്. തുടർന്ന് നിരവധി പരാതികൾ ഇയാൾക്കെതിരെത്തന്നെ വിവിധ സമൂഹമാധ്യമങ്ങളിലായി ഉയർന്നുവന്നു. സുജേഷിൻറെ സ്ഥാപനത്തിൽ ഇന്ന് റെയ്ഡ് നടത്തിയ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പിടിച്ചെടുത്തിരുന്നു. ദേഹത്ത് ടാറ്റൂ വരയ്ക്കുന്നതിനിടെ, പ്രതി ലൈംഗികച്ചുവയോടെ സംസാരിക്കുകയും, അപമാനിക്കുകയും, ലൈംഗികപീഡനത്തിന് ഇരയാക്കുകയും ചെയ്തുവെന്ന് വെളിപ്പെടുത്തലുകളുണ്ടായി. ഒരു യുവതി താൻ ബലാത്സംഗത്തിന് ഇരയായെന്നും തുറന്നെഴുതി.
2017 മുതൽ തുടങ്ങിയ പീഡനങ്ങളാണ് വിവിധ യുവതികളുടെ മൊഴിയിലുള്ളത്. സ്വകാര്യഭാഗത്ത് അനുവാദമില്ലാതെ സ്പർശിക്കുകയും, ടാറ്റൂ വരക്കാൻ എന്ന പേരിൽ വിവസ്ത്രരാക്കി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നും ഇവരുടെ മൊഴിയിലുണ്ട്.
Tags:
Latest News
