ബെംഗളൂരു: കർണ്ണാടകയിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽപ്പെട്ട് ഏട്ട് പേർ മരണപ്പെട്ടു. ബസിലുണ്ടായിരുന്ന ഇരുപത്തിയഞ്ചോളം പേർക്ക് ഗുരുതരമായി പരുക്കേറ്റു. കർണാടകയിലെ തുംകുരുവിനു സമീപം പാവഗാഡയിലാണ് അപകടം നടന്നത്. അറുപത് യാത്രക്കാർ അടങ്ങിയ ബസിൽ കോളേജ് വിദ്യാർഥികളായിരുന്നു അധികവും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
മരിച്ചവർ അഞ്ച് പേർ വിദ്യാർഥികളാണെന്നാണ് ലഭിക്കുന്ന വിവരം. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 25ഓളം വിദ്യാർഥികൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. നില മോശമായവരെ ബെംഗളൂരുവിലെ ആശുപത്രിയിലേയ്ക്ക് മാറ്റി. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അപകടത്തിനു പിന്നാലെ റോഡിൽ പരുക്കേറ്റ് കിടക്കുന്ന യാത്രക്കാരുടെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്‌ടപ്പെട്ടതിനെ തുടർന്ന് മറിയുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.
ഹോസ്കോട്ടെയിൽ നിന്ന് പാവഗഡയിലേയ്ക്കുള്ള വഴിയിൽ പലവല്ലി ബ്ലോക്കിനു സമീപത്തു വെച്ചാണ് ബസ് നിയന്ത്രണം വിട്ടു മറിഞ്ഞത്. കോളേജുകളിലേക്ക് പോകുകയായിരുന്ന വിദ്യാർഥികളായിരുന്നു ബസിൽ ഉണ്ടായിരുന്നത്. അപകടത്തിനു പിന്നാലെ കേസ് രജിസ്റ്റർ ചെയ്ത പോലീസ് സംഭവത്തിൽ അന്വേഷണം തുടരുകയാണ്. ഡ്രെെവർ അശ്രദ്ധമായാണ് വാഹനം ഓടിച്ചിരുന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
