താമരശ്ശേരി: താമരശ്ശേരി കാരാടിയിൽ പ്രവർത്തിക്കുന്ന രാരോത്ത് വില്ലേജ് ഓഫീസ് നിലവിലെ കെട്ടിടത്തിൽ പ്രർത്തനം ആരംഭിച്ചിട്ട് 14 വർഷം പിന്നിട്ടെങ്കിലും ഒഫീസിൽ എത്തിച്ചേരാനുള്ള വഴി ഇതുവരെ സഞ്ചാരയോഗ്യമാക്കാൻ സാധിച്ചിട്ടില്ല.2008ലാണ് നിലവിലെ കെട്ടിടത്തിൽ വില്ലേജ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. ഓഫീസിൽ എത്തിച്ചേരാൻ പൊതു വഴിയായിട്ട് നൽകിയത് നേരത്തെ പ്രവർത്തിച്ചിരുന്ന ഹോട്ടലിനോട് ചേർന്നുള്ള ഇടവഴിയാണ് എന്നാണ് ചിലരുടെ വാദം.
ഗ്രാമ പഞ്ചായത്ത് ഓഫീസിൻ്റെ മൂക്കിന് താഴെ പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസിൽ വാഹനത്തിൽ എത്തിച്ചേരണമെങ്കിൽ ഏറെ ക്ലേശം സഹിക്കണം.
സ്ഥലമുടമ ഭരണകക്ഷി നേതാവായിട്ടു കൂടി പ്രശ്ന പരിഹാരം കാണാൻ പഞ്ചായത്തിലെ ഭരണ കർത്താക്കൾക്ക് സാധിക്കുന്നില്ല എന്ന വിമർശനവും ഉയർന്നു വരുന്നുണ്ട്.
വില്ലേജ് ഓഫീസിലേക്ക് റോഡ് ഉണ്ടെങ്കിലും ഈ റോഡ് പഞ്ചായത്തിന് വിട്ട് കൊടുത്തുകൊണ്ടുള്ള സമ്മതപത്രം 14 വർഷം പിന്നിട്ടിട്ടും ഉടമകൾ കൈമാറിയിട്ടില്ല.
ഇതു മൂലമാണ് ഇവിടെ പഞ്ചായത്ത്ഫണ്ട് വിനിയോഗിക്കാൻ സാധിക്കാത്തത്.
രണ്ടു കുടുംബങ്ങളാണ് റോഡ് വിട്ട് കൊടുത്തുകൊണ്ട് സമ്മതപത്രം നൽകേണ്ടത്, ഇതിൽ മമ്മുണ്ണി മാസ്റ്ററുടെ കുടുംബം സമ്മതപത്രം നൽകാൻ എന്നോ തയ്യാറാണ്.
എന്നാൽ പഞ്ചായത്ത് ഭരണം കയ്യാളുന്ന യുഡിഎഫിലെ പ്രമുഖ പാർട്ടിയുടെ നേതാവാണ് സമ്മതപത്രം നൽകാൻ തയ്യാറാവാത്തത് എന്നാണ് പുറത്തു വരുന്ന വിവരം.
ഇയാളുമായി യുഡിഎഫ് നേതാക്കൾ തന്നെ പല തവണ അനുരഞ്ജന ചർച്ച നടത്തിയെങ്കിലും അനുകൂലമായി പ്രതികരിച്ചിരുന്നില്ല.
കേരളത്തിലെ ഏറ്റവും മികച്ച വില്ലേജ് ഓഫീസുകളിൽ ഒന്നായി തിരഞ്ഞെടുത്ത രാരോത്ത് വില്ലേജ് ഓഫീസിലേക്ക് എത്തിച്ചേരാനുള്ള റോഡ് കണ്ടാൽ ആരും മൂക്കത്ത് കൈ വെച്ച് പോകും.
ഒരു പൊതു പ്രവർത്തകൻ തന്നെയാണ് റോഡ് വികസനത്തിന് തടസ്സം നിൽക്കുന്നത് എന്നതാണ് വിരോധാഭാസം.
