തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഇല്ലാത്തതു കാരണം സമയത്തിന് ക്ലാസിലെത്താൻ വിഷമിച്ച വിദ്യാർഥികളെ സൗജന്യമായി പെട്ടി ഓട്ടോയിൽ കയറ്റി സ്‍കൂളില്‍ എത്തിച്ച ഡ്രൈവറെ കുടുക്കി മോട്ടോര്‍വാഹന വകുപ്പ്. സംഭവത്തില്‍ വന്‍ പ്രതിഷേധം ഉയരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികളെ സഹായിച്ച പെട്ടിഓട്ടോ റിക്ഷാ ഡ്രൈവർ ബാലരാമപുരം പൂതംകോട് സ്വദേശി ഹാജയാണ് നിയമക്കുരുക്കിൽ പെട്ടത്. ഇദ്ദേഹത്തിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും കുട്ടികളെ കയറ്റി യാത്രചെയ്‍തതിന് പിഴ ഈടാക്കാനും ജോയന്റ് റീജനൽ ട്രാൻസ്പോർട്ട് കമ്മിഷണർ ഉത്തരവിടുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ വാഹനവും പിടിച്ചെടുത്തു.
തിങ്കളാഴ്‍ച സ്‍കൂള്‍ തുറന്ന ദിവസമായിരുന്നു സംഭവം. ബാലരാമപുരം വഴിമുക്ക് ജംക്ഷനിൽ ബസ് കിട്ടാതെ മണിക്കൂറുകൾ വഴിയിൽ അകപ്പെട്ട വിദ്യാർഥികളെ നാട്ടുകാർ ഇടപെട്ട് സ്വകാര്യ, പൊതുവാഹനങ്ങളിൽ കയറ്റി സ്‍കൂളിലേക്ക് വിടുകയായിരുന്നു. ഇതിതിനിടെയാണ് ഹാജയുടെ പെട്ടി ഓട്ടോ റിക്ഷ അവിടെ എത്തുന്നതും നാട്ടുകാർ തന്നെ കുട്ടികളെ അതിൽ കയറ്റിവിടുന്നതും. കുട്ടികളുടെ യാത്ര പത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും വലിയ വാർത്തയാകുകയും ചെയ്‍തു. ഇതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ നടപടിയുമായി എത്തിയത്. കെഎസ്ആർടിസി ബസുകൾ കുറവായിരുന്നതും വന്നവ നിർത്താതെ പോയതും കാരണമാണ് കുട്ടികൾ വഴിയിൽ കുടുങ്ങിയതെന്ന് വാർത്ത വന്നിരുന്നു
കഴിഞ്ഞ ദിവസം രാവിലെ ബാലരാമപുരം വഴിമുക്കിൽ നെയ്യാറ്റിൻകര ജോയിന്റ് ആർടിഒയുടെ നേതൃത്വത്തിൽ പ്രദേശത്തെ സിസിടിവികൾ പരിശോധിച്ച് വാഹനം കണ്ടെത്തിയാണ് പിടിച്ചെടുത്തത്. പെട്ടി ഓട്ടോയിൽ കുട്ടികളെ കയറ്റാൻ നിയം ഇല്ലെന്നും അത് തെറ്റിച്ചതിനാണ് നടപടിയെന്നുമാണ് അധികൃതരുടെ വിശദീകരണം. പണം വാങ്ങി കുട്ടികളെ ഗുഡ്സ് ഓട്ടോയിൽ കൊണ്ടുപോയി എന്നാണ് അധികൃതര്‍ പറയുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഗുഡ്സ് ഓട്ടോറിക്ഷയുടെ പുറകിൽ സ്കൂൾ വിദ്യാർഥികളെ കുത്തിനിറച്ചു പോയി എന്ന ഔദ്യോഗിക പത്രക്കുറിപ്പിലെ വാചകത്തെയും നാട്ടുകാര്‍ ചോദ്യം ചെയ്യുന്നു.
മോട്ടർ വാഹനവകുപ്പിന്റെ നടപടിക്കെതിരെ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. സ്‍കൂൾ തുറന്ന മൂന്നാം ദിവസമായ ഇന്നലെയും സ്‍കൂളില്‍ എത്താൻ ബസ് ഇല്ലാത്തതിനാൽ കുട്ടികൾ വിഷമിച്ചെന്നും വൈകിട്ടും വീടുകളില്‍ എത്താനും കുട്ടികൾ വിഷമിക്കുന്ന അവസ്ഥ തുടരുകയാണെന്നും നാട്ടുകാര്‍ പറയുന്നു. ഗതാഗത പ്രശ്‍നത്തിന് പരിഹാരം കാണാതെ ഓട്ടോ ഡ്രൈവർക്കു നേരെ പ്രതികാര നടപടി എടുത്ത് മുഖം രക്ഷിക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നു. ഇത് പ്രതികാര നടുപടിയാണെന്നും നാട്ടുകാര്‍ പറയുന്നു.
Tags:
Latest News
