തിരുവനന്തപുരം: : വീട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളമെടുക്കുന്നതിനെച്ചൊല്ലി വഴക്കിട്ടു പിണങ്ങിയ ഇരട്ടസഹോദരങ്ങളിൽ ഒരാൾ ജീവനൊടുക്കി. പത്താം ക്ലാസ് വിദ്യാർഥിയായ വ്ലാങ്ങാമുറി, പ്ലാങ്കാല, കൃഷ്ണകൃപയിൽ അനിൽകുമാറിന്റെയും സിന്ധുവിന്റെയും മകൻ ഗോകുൽകൃഷ്ണ(15)യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9.30-നായിരുന്നു സംഭവം.
ഇരട്ടകളായ ഗോകുൽകൃഷ്ണയും ഗൗതംകൃഷ്ണയും നെയ്യാറ്റിൻകര വിശ്വഭാരതി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളാണ്. ഇരുവരും രാത്രിയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ഗൗതംകൃഷ്ണ കൊണ്ടുവെച്ച വെള്ളം ഗോകുൽകൃഷ്ണ എടുത്തുകുടിച്ചു.
ഇതിനെച്ചൊല്ലി ഇരുവരും വഴക്കിട്ടു. തുടർന്ന് മുറിയിൽക്കയറി ഗോകുൽകൃഷ്ണ ഷാൾ ജനലിൽ കെട്ടിയിട്ട് തൂങ്ങിമരിക്കുകയായിരുന്നെന്ന് നെയ്യാറ്റിൻകര പോലീസ് പറഞ്ഞു. ഗോകുൽകൃഷ്ണനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അച്ഛൻ അനിൽകുമാർ മംഗലാപുരം എയർപോർട്ടിലെ ഡ്യൂട്ടിഫ്രീ ഷോപ്പിലെ ജീവനക്കാരനാണ്.
സംഭവസമയം വീട്ടിൽ അമ്മ സിന്ധു, സഹോദരി ഗായത്രി, സഹോദരൻ ഗൗതംകൃഷ്ണ എന്നിവരുണ്ടായിരുന്നു. നെയ്യാറ്റിൻകര പോലീസ് കേസെടുത്തു.
Tags:
Latest News
