മികച്ച പാർലിമെന്റേറിയൻമാർക്ക് നൽകുന്ന 12-ാംമത് സൻസദ് രത്ന പുരസ്ക്കാരത്തിനർഹനായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ രാജ്യസഭാ എം പിയുമായ കെ കെ രാഗേഷ്. കഴിഞ്ഞ കാലയളവിൽ സഭയിൽ മികച്ച പ്രവർത്തനം നടത്തിയവരെയാണ് പുരസ്ക്കാരത്തിനായി പരിഗണിക്കുക. എട്ട് ലോക്സഭ എം പിമാരും മൂന്ന് രാജ്യ സഭാ എം പിമാരുമാണ് ഇത്തവണ പുരസ്ക്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. നാല് സ്റ്റാൻഡിംഗ് കമ്മിറ്റികളും രണ്ട് മുതിർന്ന നേതാക്കളും പ്രത്യേക അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
സഭയിലെ ഹാജർ, സംവാദങ്ങൾ, ചോദ്യങ്ങൾ, പ്രൈവറ്റ് മെമ്പേഴ്സ് ബിൽ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലും ദേശിയ ശരാശരിയിലും ഉയർന്ന പ്രകടനമാണ് കെ കെ രാഗേഷിനുള്ളത്. 2015 ഏപ്രിലിലാണ് അദ്ദേഹം എം പിയായി തെരഞ്ഞെടുക്കപ്പെട്ട് രാജ്യസഭയിലെത്തുന്നത്. 2015 മുതൽ 2021 വരെയുള്ള കാലയളവിൽ ദേശിയ ശരാശരി 95.5 ഉം സംസ്ഥാന ശരാശരി 123.7 മായിരിക്കുമ്പോഴാണ് 299 ഡിബേറ്റുകളിൽ അദ്ദേഹം പങ്കെടുത്തത്. 6 പ്രൈവറ്റ് ബില്ലുകൾ അവതരിപ്പിച്ചുകൊണ്ട് ദേശിയ ശരാശരിയായ 1.2 നും സംസ്ഥാന ശരാശരിയായ 0.8 നും ഏറെ മുന്നിലെത്താൻ അദ്ദേത്തിനു സാധിച്ചു. 609 ചോദ്യങ്ങൾ ഉന്നയിച്ച അദ്ദേഹം ദേശിയ സംസ്ഥാന ശരാശരിയേക്കാൾ ബഹുദൂരം മുന്നിലാണ്. ചോദ്യങ്ങൾ ഉന്നയിക്കുന്നതിൽ ദേശിയ ശരാശരി 297 .46 ഉം സംസ്ഥാന ശരാശരി 311 .03 ന്നുമാണ്.
ഒരു സാമാജികന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വമാണ് സഭാനടപടികളിൽ പരമാവധി പങ്കാളിത്തം ഉറപ്പുവരുത്തുക എന്നുള്ളത്, ദേശിയ ശരാശരി 78 % വും സംസ്ഥാന ശരാശരി 76 % വും ഉള്ളപ്പോൾ 88 % ഹാജരുമായി സഭയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കെ കെ രാഗേഷിന് സാധിച്ചു.
മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൾ കലാമിന്റെ നിർദ്ദേശപ്രകാരമാണ് സൻസദ് രത്‌ന അവാർഡ് ഏർപ്പെടുത്തുന്നത്. ആദ്യ അവാർഡ് 2010 ൽ ചെന്നൈയിൽ വെച്ച് അദ്ദേഹം തന്നെ വിതരണം ചെയ്തു. ഇതുവരെ 75 മികച്ച പാർലമെന്റ് അംഗങ്ങളെ ഇത്തരത്തിൽ ആദരിച്ചിട്ടുണ്ട്. അവാർഡ് ദാന ചടങ്ങ് 2022 മാർച്ച് 26 ശനിയാഴ്ച ഡൽഹിയിൽ നടക്കും.
Tags:
Latest News
