ന്യൂഡൽഹി: റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിൽ പ്രതികരണവുമായി സി.പി.എം. യുക്രെയ്നെ നാറ്റോയിൽ ഉൾപ്പെടുത്താനുള്ള നീക്കം റഷ്യക്ക് ഭീഷണിയാണെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, റഷ്യയുടെ സൈനിക നടപടി ദൗർഭാഗ്യകരമാണെന്ന് വിലയിരുത്തിയ സി.പി.എം യുദ്ധം ഉടൻ അവസാനിപ്പിക്കുകയും സമാധാനം പുലരുകയും വേണമെന്നും ആവശ്യപ്പെട്ടു.
യുക്രെയ്നെ നാറ്റോ സഖ്യത്തില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം റഷ്യന്‍ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണ്. കിഴക്കന്‍ യൂറോപ്യന്‍ അതിര്‍ത്തിയിലുള്ള നാറ്റോ സഖ്യവും അവരുടെ മിസൈല്‍ സംവിധാനവും റഷ്യന്‍ സുരക്ഷയെ വലിയ തോതില്‍ ബാധിക്കുന്നു. അതിനാല്‍ തന്നെ റഷ്യന്‍ സുരക്ഷയും, ഒപ്പം യുക്രെയ്നെ നാറ്റോയില്‍ ഉള്‍പ്പെടുത്തരുതെന്ന വാദവും നീതിപൂര്‍വ്വകമാണെന്ന് സി.പി.എം പ്രസ്താവനയിൽ പറയുന്നു.
സോവിയറ്റ് യൂണിയന്‍ പിരിച്ചുവിട്ടതിന് പിന്നാലെ നാറ്റോ സൈന്യം കിഴക്കന്‍ മേഖലയിലേക്ക് നീങ്ങുകയായിരുന്നു. അത് യു.എസ് നല്‍കിയ ഉറപ്പുകള്‍ക്ക് വിരുദ്ധമായിരുന്നു. അതേസമയം, റഷ്യയുടെ ആവശ്യം യുഎസും നാറ്റോയും നിരസിക്കുന്നതും കൂടുതല്‍ സേനയെ യുദ്ധഭൂമിയിലേക്കയക്കാനുള്ള നീക്കവും പ്രശ്‌നം ഗുരുതരമാക്കുന്നു. കിഴക്കന്‍ യുക്രെയിനിലെ ഡോണ്‍ബാസ് പ്രദേശത്തേതടക്കമുള്ള ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ചാല്‍ മാത്രമെ പ്രദേശത്ത് സമാധാനം പുലരുകയുള്ളുവെന്നും സി.പി.എം വ്യക്തമാക്കി. യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടു.
Tags:
Latest News
