പുനലൂർ:ട്രെയിൻ യാത്രക്കാരിയായ സ്റ്റേഷൻ മാസ്റ്ററെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണാഭരണം കവർന്നു. ചെങ്കോട്ട കൊല്ലം പാസഞ്ചർ ട്രെയിനിൽ എറണാകുളം സ്വദേശിനിയായ സ്റ്റേഷൻമാസ്റ്ററാണ് കവർച്ചയ്ക്കിരയായത്. തമിഴ്നാട്ടിലെ പാമ്പാകോവിൽസ്റ്റേഷൻ മാസ്റ്ററായ രശ്മി ജോലിസ്ഥലത്തു നിന്ന് സ്വദേശമായ എറണാകുളത്തേക്ക് പോകുമ്പോഴാണ് ട്രെയിനിൽ കവർച്ചയ്ക്ക് ഇരയായത്.
ചെങ്കോട്ട - കൊല്ലം പാസഞ്ചർ ട്രെയിനിന്റെ മൂന്നാം നമ്പർ ബോഗിയിലായിരുന്നു രശ്മി. ഒറ്റക്കായിരുന്ന രശ്മിയെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും പഴ്സിൽ ഉണ്ടായിരുന്ന രണ്ട് പവൻ വരുന്ന മാലയും മൂന്ന് മോതിരങ്ങളും കവർന്നു. തടയാൻ ശ്രമിച്ചപ്പോൾ കാൽവഴുതി വീണ് രശ്മിയുടെ കൈക്ക് പരുക്കേറ്റു. ട്രെയിൻ പുനലൂരിൽ എത്തിയപ്പോൾ താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി.
മോഷ്ടാവായ യുവാവ് ഇടമൺ ഒറ്റക്കൽ സ്റ്റേഷനുകൾക്കിടയിൽ വച്ച് ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങിയെന്നാണ് വിവരം. മുഷിഞ്ഞ കാവി മുണ്ടും ചാരകളർ ഷർട്ടുമാണ് മോഷ്ടാവിന്റെ വേഷം. റെയിൽവേ പൊലീസും പൊലീസും അന്വേഷണം ഊർജിതമാക്കി.
Tags:
Latest News
