താമരശ്ശേരി: ചുങ്കത്ത് ലഹരിക്കേസ് പ്രതിയുടെ വിളയാട്ടം. അമ്പായത്തോട് മീനംകുളത്ത് ചാൽ ബംഗ്ലാവിൽ താമസിക്കും റോഷനാണ് റോഡ് നിര്‍മ്മാണ കമ്പനിയുടെ വാഹനം അടിച്ചുതകര്‍ത്തത്. തൊഴിലാളികളുടെ കഴുത്തില്‍ വടിവാള്‍വെച്ച് ഭീഷണിപ്പെടുത്തിയായിരുന്നു അതിക്രമം.
വീട്ടമ്മയെ വളര്‍ത്തുനായ്ക്കളെ വിട്ട് കടിപ്പിച്ച കേസിലെ പ്രതിയായ റോഷന്‍ ഇന്നലെ രാത്രിയാണ് 20 ലക്ഷം രൂപയുടെ ലഹരിവസ്തുക്കളുമായി എക്സൈസിന്‍റെ പിടിയിലായത്.
മാരക ലഹരിമരുന്ന് കടത്തിയ കേസില്‍ പിടിയിലാകുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍മ്പായിരുന്നു റോഡിൽ പരാക്രമം.
ചുങ്കത്ത് റോഡ് നിര്‍മ്മാണം നടത്തുന്ന കരാര്‍ കമ്പനിയുടെ വാഹനത്തിന്റ ചില്ല് അടിച്ചു തകര്‍ത്തു. റോഡ് പണിക്കെത്തിയ തൊഴിലാളികളുടെ കഴുത്തില്‍ വടിവാള്‍വെച്ച് ഭീഷണിപ്പെടുത്തി. വാഹനങ്ങളില്‍ ഉണ്ടായിരുന്ന രേഖകളും റോഷന്‍ നശിപ്പിച്ചതായി തൊഴിലാളികള്‍ പറഞ്ഞു.
ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രിയാണ് 20 ലക്ഷം രൂപയുടെ എം.ഡി.എം.എയും എല്‍എസ്ഡിയുമായി ഫറോക്കില്‍ നിന്നും റോഷനെ എക്സൈസ് പിടികൂടിയത്. വലന്‍റൈന്‍സ് ഡേ പാര്‍ട്ടിക്കാണ് ഇയാള്‍ ലഹരിവസ്തുക്കള്‍എത്തിച്ചത്. റോഷന്‍ ലഹരിമരുന്നിന് അടിമയാണെന്നും എക്സൈസ് വ്യക്തമാക്കി. 2021 നവംബറില്‍ താമരശേരിയില്‍ വളര്‍ത്തുനായ്ക്കളെ വിട്ട് വീട്ടമ്മയെ കടിപ്പിച്ച കേസില്‍ ജാമ്യത്തിലാണ് റോഷന്‍. കേസിന് ശേഷവും റോഷന്‍ നായ്ക്കളെ വിട്ട് ഉപദ്രവിച്ചതായി കാണിച്ച് നാട്ടുകാര്‍ പൊലീസിനെ സമീപിച്ചിട്ടുണ്ട്.
Tags:
Latest News
