നെടുമങ്ങാട് വെള്ളനാട് വില്ലേജിൽ പുതുക്കുളങ്ങര വിളയിൽ വീട്ടിൽ ഓമനയാണ് പരാതിക്കാരി. 62 വയസായ പരാതിക്കാരിക്ക് കുട്ടികളില്ല. 84 വയസായ അമ്മയുടെ കൂടെ സ്വന്തം വിട്ടിലായിരുന്നു താമസം. 2014 മെയിൽ പ്രകൃതിക്ഷോഭത്തിൽ വീട് ഭാഗികമായി തകർന്നു. സ്ഥലം സന്ദർശിച്ച വില്ലേജ് ഓഫീസർ 15000 രുപ നഷ്ടപരിഹാരം നിശ്ചയിച്ച് ഒരു റിപ്പോർട്ട് കാട്ടാക്കട തഹസിൽദാർക്ക് സമർപ്പിച്ചു. പിന്നീട് സ്ഥലം പരിശോധിച്ച ഡെപ്പ്യൂട്ടി തഹസിൽദാർ തുക 3000 രൂപയായി കുറച്ചു. കൈക്കുലി നൽകാൻ തയ്യാറാകാത്തതിനാലാണ് തുക കുറച്ചതെന്നാണ് പരാതിക്കാരി ലോകായുക്തയിൽ ഫയൽ ചെയ്ത കേസിൽ ആരോപിച്ചത്. 3 മാസത്തിന് ശേഷം വീട് പൂർണ്ണമായും തകർന്നു. പിന്നീട് ഒരു ചെറിയ ഓല ഷെഡിലാണ് പരാതിക്കാരിയും അമ്മയും താമസിച്ചത്. 2019 ൽ പരാതിക്കാരിയുടെ അമ്മ മരിച്ചു.
തഹസീൽദാരെയും, അഡീഷനൽ തഹസീൽദാരെയും, വെള്ളനാട് വില്ലേജ് ഓഫീസറെയും എതിർ കക്ഷികളാക്കിയാണ് പരാതിക്കാരി ലോകായുക്തയിൽ കേസ് ഫയൽ ചെയ്തത്. കേസിൽ അന്വഷണം നടത്തിയ ലോകായുക്ത തഹസീൽദാറുടെയും വില്ലേജ് ഓഫിസറുടെയും മനോഭാവത്തെ നിശിതമായി വിമർശിച്ചു. പരാതിക്കാരിക്ക് 50,000 രൂപയും പലിശയും നല്കുവാൻ റവന്യു സെക്രട്ടറിക്ക് നിർദ്ദേശം നല്കി.6 ശതമാനം പലിശ 2017 നവംബർ മുതലുള്ളത് നല്കുവാനാണ് നിർദ്ദേശം. തുക രണ്ട് മാസത്തിനുള്ളിൽ നല്കിയില്ലെങ്കിൽ 9 ശതമാനം പലിശ നല്കണം. റവന്യൂ സെക്രട്ടറിയുടെ നടപടി റിപ്പോർട്ടിനായി കേസ് 2022 മെയിലേക്ക് നീട്ടിവച്ചു.
Tags:
Latest News
