വിവാഹങ്ങളുടെ ഭാഗമായി നടക്കുന്ന അരാജക പ്രവണതകളും ആഭാസങ്ങളുമവസാനിപ്പിക്കാൻ വിവാഹ ആർഭാടങ്ങൾക്കും ആഭാസങ്ങൾക്കുമെതിരെ അണിനിരക്കുക എന്ന ക്യാമ്പയിനുമായി ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മറ്റി. ഇത്തരെ പ്രവണതകൾക്കെതിരെ പൊതു സമൂഹം മുന്നിട്ടിറങ്ങണം. വിവാഹങ്ങളുടെ ഭാഗമായി നടക്കുന്ന പലതരം ആഘോഷങ്ങൾ തുടർച്ചയായ സംഘർഷങ്ങൾക്കും കൊലപാതകത്തിനും വരെ കാരണമായിത്തീരുകയാണെന്നും ജില്ലാ കമ്മിറ്റിയിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
കണ്ണൂർ തോട്ടടയിലെ വിവാഹ സംഘത്തിന് നേരെയുണ്ടായ ബോബേറിൽ ഒരാൾ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ പ്രസ്താവന. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു കണ്ണൂരില്‍ വിവാഹഘോഷ യാത്രക്കിടെ ബോബ് പൊട്ടി യുവാവ് മരിച്ചത്. ബോബെറിഞ്ഞവരിൽപെട്ട ജിഷ്ണു എന്ന യുവാവാണ് മരിച്ചത്. തലേ ദിവസം രാത്രി നടന്ന സംഗീതപരിപാടിക്കിടെ വരന്റെ സുഹൃത്തുക്കളായ ഏച്ചൂര്‍ സ്വദേശികളും പ്രദേശവാസികളും തമ്മിള്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായിരുന്നു. ഇതിന് പ്രതികാരമായാണ് സംഘം ബോംബുമായി വന്നതെന്നാണ് നിഗമനം.
ജില്ലയുടെ പല ഭാഗങ്ങളിലും ഉയർന്നുവരുന്ന വിവാഹ റാഗിംങ്ങിനും മറ്റ് അരാജക പ്രവണതകൾക്കുമെതിരെ മുമ്പും ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെ ക്യാമ്പയിൻ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ജാഗ്രതാ സമിതികൾ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതിനെതുടർന്ന് വിവാഹ റാഗിംങിൽ കാര്യമായ കുറവ് വന്നിട്ടുണ്ടെന്നാണ് ഡിവൈഎഫ്ഐ പറയുന്നത്.
ലഹരി മാഫിയക്കെതിരേയും രണ്ടു വർഷം മുമ്പ് ഡിവൈഎഫ്ഐ സമാനമായ രീതിയിൽ ക്യാമ്പയിൻ നടത്തിയിരുന്നു. ലഹരി മാഫിയയെ ഒറ്റപ്പെടുത്താനും കൗതുകത്തിനാരംഭിക്കുന്ന വിവാഹ ആഭാസങ്ങൾ നിരുത്സാഹപ്പെടുത്താനും പൊതു സമൂഹം മുന്നോട്ടു വരണമെന്നും ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.
Tags:
Latest News
