താമരശ്ശേരി: മൈക്രോ ഹെൽത്ത് ലാബിൽ നിന്നും കോവിഡ് പരിശോധന നടത്തി വിദേശയാത്രക്കായി എയർപോർട്ടിൽ എത്തിയ യുവതിയുടെ യാത്ര മുടങ്ങി.
ടിക്കറ്റിൻ്റെ തുകയും, മറ്റു ചിലവുകളുമടക്കം വൻ തുകയും നഷ്ടമായി.
മൂന്നാം തിയ്യതി വൈകീട്ട് താമരശ്ശേരി മൈക്രോ ഹെൽത്ത് ലാബിൽ യുവതിയുടെ സ്രവം പരിശോധനക്ക് എടുക്കുകയും നാലാം തിയ്യതി പരിശോധന ഫലം നൽകുകയും ചെയ്തു.ഇതിൽ റിസൾട്ട് നെഗറ്റീവ് ആയിരുന്നു.
അന്നു രാത്രി എയർപോർട്ടിൽ എത്തിയ യുവതിയുടെ സ്രവം കോഴിക്കോട് എയർപോർട്ടിലെ മൈക്രോ ഹെൽത്ത് ലാബിൻ്റെ പരിശോധനാ കേന്ദ്രത്തിൽ 12.51 ഓടെ ശേഖരിക്കുകയും, 1.23 ഓടെ റിസൾട്ട് നൽകുകയും ചെയ്തു, ഇതിൽ ഫലം പോസിറ്റീവ് ആയിരുന്നു.ഇതേ തുടർന്നാണ് യുവതിയുടെ യാത്ര മുടങ്ങിയത്.
കോഴിക്കോട് എയർപോർട്ടിലെ മൈക്രോ ഹെൽത്ത് ലാബോറട്ടിയിലെ പരിശോധന സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പരാതികൾ ഉയർന്നു വന്നിരുന്നു.
കോഴിക്കോട് എയർപോർട്ടിൽ പോസിറ്റീവ് ഫലം ലഭിച്ചതിനെ തുടർന്ന് മടങ്ങി നെടുമ്പാശ്ശേരി വഴി യാത്രക്ക് എത്തിയവർക്ക് അവിടത്തെ പരിശോധനയിൽ നെഗറ്റീവ് ഫലമാണ് ലഭിച്ചിരുന്നത്.
കോഴിക്കോട് എയർപോർട്ടിൽ നിന്നും പോസിറ്റീവ് ഫലം ലഭിച്ചത് കാരണം, യാത്ര മുടങ്ങി മടങ്ങിയശേഷം പുറത്ത് മറ്റ് ലാബുകളിൽ പരിശോധന നടത്തിയ പല വിദേശയാത്രക്കാരുടേയും പരിശോധനാഫലവും നെഗറ്റീവ് ആയിരുന്നു.
എയർ പോർട്ടിൽ തെറ്റായ പരിശോധനാ ഫലം നൽകുന്ന ലാബിനെതിരെ അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കുകയും, പ്രവാസികളുടെ യാത്ര മുടങ്ങാതിരിക്കാൻ ബദൽ സംവിധാനം ഏർപ്പെടുത്തുകയും ചെയ്യണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഇതിനകം തന്നെ ഉയർന്നു കഴിഞ്ഞു.
Tags:
Latest News
