ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയ സംഭവത്തിൽ പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ നാപ്‌ടോളിന് 10 ലക്ഷം രൂപ പിഴ. പരസ്യത്തിനു പുറമെ, വ്യാപാര മര്യാദകൾ പാലിക്കുന്നില്ലെന്നും ചൂണ്ടിക്കാണിച്ചാണ് വൻ തുക പിഴ ഈടാക്കിയത്. സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സി.സി.പി.എ)യുടേതാണ് നടപടി.
ഫെബ്രുവരി രണ്ടിനാണ് നാപ്ടോളിനെതിരരെയുള്ള ഉത്തരവ് സി.സി.പി.എ പുറത്തിറക്കിയത്. നാപ്ടോളിനെതിരെ സി.സി.പി.എ സ്വമേധയാ ആണ് കേസെടുത്തിരിക്കുന്നത്. രണ്ട് സെറ്റ് സ്വർണാഭരണം ,മാഗ്‌നറ്റിക് നീ സപ്പോർട്ട് , ആക്വാപ്രഷർ യോഗാ സ്ലിപ്പർ എന്നീ ഉത്പന്നങ്ങൾക്കെതിരെയാണ് സി.സി.പി.എയുടെ കേസ്. നാപ്ടോളിന്റെ ഭാഗം കൂടി കേട്ട ശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
നാപ്ടോളിന്റെ ഈ മൂന്ന് പരസ്യങ്ങളും ഇനി സംപ്രേഷണം ചെയ്യാൻ പാടില്ലെന്നും, ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ സാധിച്ചിട്ടില്ലെന്നും സിസിപിഎ ഉത്തരവിൽ വ്യക്തമാക്കി. ഉത്പന്നങ്ങളുടെ ദൗർലഭ്യം കൃത്രിമമായി സൃഷ്ടിച്ച് ഉപഭോക്താക്കളെ സ്വാധീനിക്കുകയും അതുവഴി ഉത്പന്നങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുകയാണ് നാപ്ടോൾ ചെയ്യുന്നതെന്നും ഉത്തരവിലുണ്ട്.
ഈ ഉത്പന്നങ്ങളുടെ അവകാശവാദത്തെ കുറിച്ച് അന്വേഷിക്കാൻ ഡയറക്ടർ ജനറൽ ഓഫ് ഇൻവെസ്റ്റിഗേഷന് സി.സി.പി.എ നിർദേശം നൽകി. ഇത് സംബന്ധിച്ച രേഖകൾ 15 ദിവസത്തിനകം ഹാജരാക്കാനും നാപ്‌ടോളിനോട് ആവശ്യപ്പെട്ടു. നാപ്ടോളിന് പുറമെ സെൻസൊഡൈൻ എന്ന ടൂത്ത്പേസ്റ്റ് കമ്പനിക്കെതിരെയും സി.സി.പി.എ ഉത്തരവ് പുറപ്പെടുവിച്ചു. സെൻസൊഡൈൻ പരസ്യങ്ങൾ ഇന്ത്യയിൽ വിലക്കിയാണ് സി.സി.പി.എ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
Tags:
Latest News
