കൊവിഡ് വ്യാപനം കുറഞ്ഞതോടെ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.തീയേറ്ററുകളില്‍ 100 ശതമാനം പേര്‍ക്കും പ്രവേശനം അനുവദിച്ചു.
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്. തീയേറ്ററുകൾ ,ബാറുകൾ ,റെസ്റ്റോറൻറുകൾ എന്നീ വ 100 % ആളുകളെ പ്രവേശിപ്പിക്കാം. പൊതുപരിപാടികളിൽ 25 സ്ക്വയർ മീറ്ററിൽ ഒരാൾ എന്ന നിലയിൽ 1500 പേരെ പങ്കെടുപ്പിക്കാം .
സർക്കാർ സ്ഥാപനങ്ങളിലെ മീറ്റിങ്ങുകളിൽ ഓഫ് ലൈൻ ആയും പങ്കെടുക്കാം. ദുരന്ത നിവാരണ നിയമപ്രകാരം ചീഫ് സെക്രട്ടറിയാണ് ഇളവുകൾ പ്രഖ്യാപിച്ചത്.
അതേസമയം കേരളത്തില്‍ ഇന്ന് 2524 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 393, തിരുവനന്തപുരം 356, കോട്ടയം 241, കോഴിക്കോട് 220, കൊല്ലം 215, തൃശൂര്‍ 205, ഇടുക്കി 160, പത്തനംതിട്ട 142, ആലപ്പുഴ 137, കണ്ണൂര്‍ 121, മലപ്പുറം 113, വയനാട് 101, പാലക്കാട് 96, കാസര്‍ഗോഡ് 24 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,680 സാമ്പിളുകളാണ് പരിശോധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,05,780 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,03,592 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2188 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 258 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 29,943 കൊവിഡ് കേസുകളില്‍, 7.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 3 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 13 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 46 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 65,223 ആയി.
അതേസമയം, ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2387 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 107 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.