ദേവിക്ക് ധരിക്കാന്‍ ആഭരണം, ദേവിക്ക് ഇരിപ്പിടം, ദേവിക്ക് കാര്‍, ഒടുവില്‍ ഭക്തക്ക് മര്‍ദ്ദനം, വീട്ടമ്മയെ ദിവ്യശക്തിയുണ്ടെന്ന് ധരിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ ആള്‍ദൈവത്തിനെതിരെ കേസ്
കുണ്ടറ : നടുവു വേദനയ്ക്ക് പരിഹാരംതേടിയ വീട്ടമ്മയെ ദിവ്യശക്തിയുണ്ടെന്ന് ധരിപ്പിച്ചും പിന്നീട് ഭീഷണിപ്പെടുത്തിയും ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. മാമ്പുഴ ആലുംമൂട് ചരുവിള പുത്തന്‍വീട്ടില്‍ ഹിന്ദുജ (തുഷാര), പിതാവ് ഇളമ്പള്ളൂര്‍ പഞ്ചായത്ത് അംഗമായ ശ്രീധരന്‍, ഹിന്ദുജയുടെ സഹോദരി തപസ്യ സഹായികളായ കൃഷ്ണരാജ്എന്നിവര്‍ക്കെതിരേയാണ് പൊലീസ്കേസെടുത്തത്. കൊല്ലം കടപ്പാക്കട സ്വദേശിയായ വീട്ടമ്മയാണ് അരക്കോടിയിലേറെ തട്ടിയെടുത്തതായി പരാതിനല്‍കിയത്.
തുഷാര
ക്ഷേത്രവും ആനക്കൊട്ടിലും പണിയുന്നതിനും കാറും ആഭരണങ്ങളും വാങ്ങുന്നതിനും ലക്ഷങ്ങള്‍ വാങ്ങിയെടുത്തു. ആദ്യമൊക്കെ തിരിച്ചുകൊടുക്കാമെന്ന ഉറപ്പിലും പിന്നീട് ഭീഷണിപ്പെടുത്തിയുമാണ് പണം കൈക്കലാക്കിയത്.
വീട്ടമ്മയുടെ ആലപ്പുഴയിലെ കുടുംബ വിഹിതം വിറ്റതില്‍ നിന്നും പത്തുലക്ഷം കൈക്കലാക്കി മധുരയില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍വാങ്ങുകയായിരുന്നു.
ദേവി ധരിച്ചശേഷം തിരികെ നല്‍കാമെന്നു പറഞാണ് ആഭരണങ്ങൾ കൈവശപ്പെടുത്തിയത്. എന്നാല്‍ പിന്നീട് ആഭരണം ദേവിതന്നെ സ്വന്തമാക്കി.തിരികെ ചോദിച്ചപ്പോള്‍ ദേവീകോപം ഉണ്ടാ കുമെന്നായിരുന്നു മറുപടി,മധുരയില്‍ പതിവായി പോകാന്‍ പുതിയ കാര്‍ വാങ്ങി,മധുരയിലെ ഒരു സ്കൂളിന്‍റെ ശാഖ കൊല്ലത്തു തുടങ്ങാന്‍ പത്തുലക്ഷം ഷെയറായും തരപ്പെടുത്തി.
പിന്നീട് മധുരയില്‍ പോയി താമസിക്കാമെന്നും ഇവിടെ വീട്ടമ്മയുടെ വസ്തുക്കള്‍ വില്‍ക്കാം എന്നുമായിരുന്നു വാഗ്ദാനം.
54 ലക്ഷത്തോളം രൂപയാണ് ഇത്തരത്തില്‍ കൈക്കലാക്കിയത്. ഒടുവില്‍ താമസിക്കുന്ന വീടും പറമ്പും വില്‍ക്കണമെന്നാവശ്യപ്പെട്ട് ഭീഷണിയും ഉപദ്രവവും ആരംഭിച്ചതോടെയാണ് പോലിസില്‍ പരാതിയുമായെത്തിയത്.തലയില്‍ തേങ്ങകൊണ്ട് അടിച്ചതടക്കമുള്ള മര്‍ദ്ദനങ്ങളും നടന്നതായി പരാതിയിലിലുണ്ട്.
പോലിസില്‍ പരാതി നല്‍കുമെന്ന് അറിയിച്ചതോടെ ഗുണ്ടകളെ വിട്ട് ആക്രമിക്കാനും ശ്രമംനടത്തിയതായി പറയുന്നു. വീട്ടമ്മയും ഭര്‍ത്താവും പരാതിയുമായി കുണ്ടറ പോലിസിനെ സമീപിച്ചുവെങ്കിലും കേസെടുക്കാന്‍ തയ്യാറായില്ല. പിന്നീട് കൊല്ലം ഈസ്റ്റ് പോലിസില്‍ പരാതിനല്‍കുകയായിരുന്നു. അന്വേഷണം ആരംഭിച്ചതായി കൊല്ലം ഈസ്റ്റ് സി.ഐ. അറിയിച്ചു.
Tags:
Latest News
