റിയാദ്: പടിഞ്ഞാറൻ സൗദിയിലെ റാബിഖിൽ കാർ ഒട്ടകത്തെയിടിച്ച് ഇടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയും മരിച്ചു. ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മലപ്പുറം പുകയൂര്‍ സ്വദേശി അബ്ദുല്‍ റഊഫ് കൊളക്കാടനാണ് (37) മരിച്ചത്.
ഞായറാഴ്ച രാത്രിയാണ് മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനം ഒട്ടകത്തെയിടിച്ച് മറിഞ്ഞ് അപകടമുണ്ടായത്. അപകടത്തിൽ മലപ്പുറം തുവ്വൂര്‍ സ്വദേശി ആലക്കാടന്‍ അബ്ദുല്ലയുടെ മകന്‍ റിഷാദ് അലി സംഭവ ദിവസം തന്നെ മരിച്ചിരുന്നു. റിഷാദ് അലിയുടെ മൃതദേഹം മക്കയിലാണ് ഖബറടക്കിയത്.
എട്ട് വര്‍ഷത്തോളമായി ശറഫിയയിലെ മൗലവി ജനറല്‍ സര്‍വിസില്‍ ജീവനക്കാരനായിരുന്നു റഊഫ്. കുഞ്ഞീതു മുസ്ലിയാർ, പാത്തുമ്മു എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: ജുവൈരിയ. ഇവർക്ക് മൂന്ന് മക്കളാണുള്ളത്.
റിഷാദലിയുടെ നാട്ടുകാരനായ നൗഫലിന്റെ ഭാര്യയും ഭാര്യാമാതാവ് റംലയും സഹോദരനും മദീനയിലേക്കുള്ള യാത്രയിൽ ഇവരോടൊപ്പം ഉണ്ടായിരുന്നു.
അപകടത്തിൽ പരിക്കേറ്റ റിഷാദ് അലിയുടെ ഭാര്യ ഫർസീന, വട്ടിപ്പറമ്പത്ത് റംലത്ത് എന്നിവർ ജിദ്ദ നോര്‍ത്ത് അബ്ഹൂര്‍ കിങ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സ് ആശുപത്രിയിലും മുഹമ്മദ് ബിന്‍സ് റാബിഖ് ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്. റിഷാദ് അലിയുടെ മൂന്നര വയസ്സുള്ള മകൾ അയ്മിൻ റോഹ, റിൻസില എന്നീ കുട്ടികളും കാറിലുണ്ടായിരുന്നു. പരിക്കേറ്റ കുട്ടികളെ റാബിഖ് ജനറല്‍ ആശുപത്രിയിലെ ചികിത്സക്ക് ശേഷം വിട്ടയച്ചു.
ഞായറാഴ്ച്ച രാത്രി മദീന സന്ദർശനം കഴിഞ്ഞ് വരുന്ന വഴിയാണ് അപകടമുണ്ടായത്. ജിദ്ദയിലേക്ക് മടങ്ങുന്ന വഴി ഇവർ സഞ്ചരിച്ച ഇന്നോവ 7.30 ഓടെ റാബിഖിൽ വെച്ച് ഒട്ടകത്തെ ഇടിക്കുകയായിരുന്നു.
റിഷാദ് അലിയുടെ മൃതദേഹം ചൊവ്വാഴ്ച മക്കയിലെത്തിച്ച് മസ്ജിദുല്‍ ഹറാമില്‍ അസര്‍ നമസ്‌കാരശേഷം മയ്യിത്ത് നമസ്‌കാരം നിര്‍വഹിച്ചു. ജന്നത്തുല്‍ മഅല്ല മഖ്ബറയിലാണ് ഖബറടക്കിയത്.
