താമരശ്ശേരി: തുടർച്ചയായി ശക്തമായി പെയ്യുന്ന മഴയെ തുടർന്ന് കോഴിക്കോട് മൊഫ്യൂഷൽ ബസ്സ് സ്റ്റാൻ്റിലടക്കം നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി, മാവൂർ റോഡ് പൂർണമായും വെള്ളത്തിലായി
.മലപ്പുറം പുളിക്കലിൽ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. കരിപ്പൂരിൽ വീട് തകർന്ന് രണ്ടു കുട്ടികൾ മരിച്ചു. ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
കോഴിക്കോട് വെള്ളയില്‍ വീടുകളില്‍ വെള്ളം കയറിയതായി റിപ്പോര്‍ട്ടുകളുണ്ട്. മലപ്പുറം കൊണ്ടോട്ടി നഗത്തിലും വലിയ വെള്ളക്കെട്ട് രൂപം കൊണ്ടു. പോത്തുണ്ടി പുഴ കരകവിഞ്ഞൊഴുകുകയാണ്
തൃശൂര്‍ ജില്ലയിലും ശക്തമായ മഴ തുടരുകയാണ്. ഇതോടെ പെരിങ്ങല്‍കുത്ത് ഡാമിന്റെ സ്ലൂയിസ് വാള്‍വ് തുറന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ അടിയന്തരമായി മാറണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വടക്കന്‍ കേരളത്തില്‍ ഇന്നലെ മുതല്‍ ശക്തമായ മഴ തുടരുകയാണ്. അതിരപ്പിള്ളിയും വാഴച്ചാലും നിറഞ്ഞൊഴുകുന്നു. ശക്തമായ മഴയിൽ അതിരപ്പിള്ളി - ആനമല റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. അതിരപ്പിള്ളിയിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി.
അതേസമയം, സംസ്ഥാനത്ത് ഒക്ടോബര്‍ 15 വരെ മഴ തുടരും എന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. കൊല്ലം പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
താഴ്ന്ന പ്രദേശങ്ങള്‍, നദീ തീരങ്ങള്‍, ഉരുള്‍പൊട്ടല്‍ ഭീഷണിയുളള മലയോര മേഖലകള്‍ എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്. തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യാഴം, വെളളി ദിവസങ്ങളില്‍ കേരളം, കര്‍ണ്ണാടക, ലക്ഷദ്വീപ് തീരം, തെക്കന്‍ ബംഗാള്‍ തീരങ്ങളിലും, കന്യാകുമാരി തീരങ്ങളിലും കനത്ത കാറ്റിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Tags:
Latest News


