കൊച്ചി: കഥകളി കലാകാരാനായ യുവാവിനെ ആലുവ മണപ്പുറത്തിനു സമീപത്തുവച്ച് മർദിച്ച് സ്വർണമാലയും മൊബൈൽ ഫോണും ബൈക്കും മോഷ്ടിച്ച് കടന്ന നാലംഗ സംഘം അറസ്റ്റിൽ. ചാലക്കുടി കൊന്നക്കുഴി കുന്നുമ്മേൽ വീട്ടിൽ ബാലു (22), കിടങ്ങയത്ത് വീട്ടിൽ ശരത് (20), മേലൂർ പ്ലാക്ക വീട്ടിൽ അഖിൽ (18), നാലുകെട്ട് പുത്തൻ പുരക്കൽ അനിറ്റ് ജോയി (21) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 18ന് രാത്രിയാണ് സംഭവം. കഥകളിയിലെ മദ്ദള കലാകാരനായ ജിതിൻ ചന്ദ്രൻ ബസ് സ്റ്റാന്റ് പരിസരത്ത് ബൈക്ക് വച്ച് ചെർപ്പളശേരിയിൽ കഥകളിക്കു പോയി. തിരിച്ചു വന്നപ്പോൾ അങ്കമാലിയിലാണ് ബസ്സിറങ്ങിയത്. സ്റ്റാന്റിൽ വച്ച് പരിചയപ്പെട്ട ഈ സംഘവുമൊത്താണ് ആലുവയിലേക്ക് എത്തിയത്. ഇവർ ജിതിനെ മണപ്പുറത്തെത്തിച്ച് മർദിച്ച് മാലയും മൊബൈലും സ്റ്റാന്റിന്റെ പരിസരത്തിരുന്ന ബൈക്കുമായി കടന്നുകളയുകയായിരുന്നു. അവശനായ ഇയാൾ റോഡിലെത്തി പോലീസിനെ അറിയിക്കുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമാണ് പിടികൂടിയത്. ഇരുപത്തിയഞ്ചോളം സി.സി ടി.വി ക്യാമറകളും, വാഹനങ്ങളും പരിശോധിച്ചും നിരവധി പേരെ ചോദ്യം ചെയ്തുമാണ് പ്രതികളിലേക്കെത്തിയത്.
സംഘത്തലവനായ ബാലു അച്ഛനെ കൊലപ്പെടുത്തിയതുൾപ്പടെ എട്ട് കേസുകളിലെ പ്രതിയാണ്. ഇവർ മോഷ്ടിച്ച ബൈക്ക് കളമശ്ശേരിയിൽ നിന്നും കണ്ടെടുത്തു. രണ്ടര പവന്റെ മാല തൃശൂരിൽ എൺപതിനായിരം രൂപയ്ക്ക് വിറ്റെന്ന് പ്രതികൾ സമ്മതിച്ചു.
ഇൻസ്പെക്ടർ സി.എൽ സുധീർ, എസ്.ഐമാരായ ആർ.വിനോദ്, ജോയി മത്തായി, പി.കെ ശിവാസ്, എസ്.ഐ സോജി, സി.പി.ഒ മാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, ഹാരിസ്, കെ.ബി സജീവ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്.
Tags:
Latest News
