പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിനെ വഴിവിട്ട് സഹായിച്ചെന്ന ആരോപണത്തെ തുടർന്ന് ചേർത്തല സി.ഐ. ശ്രീകുമാറിനെ സ്ഥലം മാറ്റി. പാലക്കാട് ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റം. ശിൽപി സുരേഷിന്റെ കേസിൽ മോൻസനെ നാളെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങും. മോൻസൻ മാവുങ്കലും ചേർത്തല സി.ഐ.ശ്രീകുമാറും ഏറെക്കാലമായി അടുപ്പത്തിലാണ്. മോൻസനെതിരെ കേസുകൾ ഉയർന്നപ്പോൾ എല്ലാം സി.ഐ. സഹായിച്ചു. മോസനെതിരെ പരാതി പറയാൻ ഫോണിൽ വിളിച്ച യുവതിയെ ശ്രീകുമാർ ഭീഷണിപ്പെടുത്തിയതായി ആരോപണം ഉയർന്നു. ശ്രീകുമാറും മോൻസനും തമ്മിലെന്ന പേരിൽ ഫോൺ സംഭാഷണവും പുറത്തു വന്നു
ട്രാഫിക് ഐ.ജി ആയിരുന്ന ജി.ലക്ഷ്മണൻ ഇടപെട്ട് ആലപ്പുഴ ക്രൈം ബ്രാഞ്ചിൽ നിന്ന് മോൻസന്റെ കേസ് ചേർത്തല സി.ഐക്ക് കൈമാറിയതിന്റെ തെളിവുകളും പുറത്തുവന്നു. സി.ഐയെ സ്വാധീനിച്ച് ശ്രീവൽസം ഗ്രൂപ്പിനെതിരെയും കേസെടുപ്പിച്ചു എന്നാണ് ആരോപണം. മോൻസൻ പങ്കെടുത്ത ചടങ്ങുകളിൽ പലതിലും സി.ഐ.ശ്രീകുമാറും ഒപ്പം ഉണ്ടായിരുന്നു. ആരോപണങ്ങൾ തുടർന്നത്തോടെയാണ് പാലക്കാട് ക്രൈം ബ്രാഞ്ചിലേക്ക് ശ്രീകുമാറിനെ സ്ഥലം മാറ്റിയത്. മണ്ണഞ്ചേരി വിനോദിനാണ് പുതിയത് ചുമതല
മോൻസൻ മാവുങ്കലിന്റെ കൈവശമുള്ള രേഖകളുടെ പരിഷോധന നാളെ തുടങ്ങും. എച്ച്.എസ്.ബി.സി ബാങ്കിന്റെ പേരിൽ നിർമിച്ചത് വ്യാജരേഖകൾ ആണെന്ന് കഴിഞ്ഞ ദിവസം ബാങ്ക് അധികൃതർ സ്ഥിരീകരിച്ചിരുന്നു. മോൻസന്റെ കൈവശം ഉള്ള മറ്റു രേഖകൾ ആണ് പരിശോധിക്കുന്നത്. ശില്പി സുരേഷിന്റെ പരാതിയിൽ കേസെടുത്ത തിരുവനന്തപുരം യൂണിറ്റ് മോസനെ നാളെ കസ്റ്റഡിയിൽ വാങ്ങും. മോൻസന്റെ ജാമ്യാപേക്ഷയും കോടതി നാളെ പരിഗണിക്കും
