Trending

അപകീര്‍ത്തി പരാമര്‍ശം; മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പരാതിയുമായി അഭിഭാഷക


അപകീര്‍ത്തി പരാമര്‍ശങ്ങളില്‍ മാധ്യമപ്രവര്‍ത്തകരായ റോയ് മാത്യുവിനും, വിനു വി ജോണിനുമെതിരെ നിയമ നടപടിയുമായി അഡ്വ. മനീഷ രാധാകൃഷ്ണന്‍. ഇന്നലെ ഏഷ്യാനെറ്റ് ന്യൂസില്‍ വിനു വി ജോണ്‍ നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് റോയ് മാത്യു മനീഷ രാധാകൃഷ്ണനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. ഇരുവര്‍ക്കുമെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും പരാമര്‍ശത്തിനെതിരെ ബാലാവകാശ കമ്മീഷനിലും, വനിതാ കമ്മീഷനിലും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് മനീഷ പ്രതികരിച്ചു.

മനീഷ പറഞ്ഞത്: ''അപകീര്‍ത്തി പരാമര്‍ശങ്ങളില്‍ ഇന്നലെ തന്നെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. റോയ് മാത്യുവിനും വിനു വി ജോണിനും രക്ഷപ്പെടാന്‍ കഴിയില്ല. അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ ഏത് അറ്റവും വരെയും ഞാന്‍ പോകും. എന്റെ മകളുടെ പിതൃത്വത്തെക്കുറിച്ച് സംസാരിക്കാന്‍ റോയ് മാത്യുവിന് ആരാണ് അവകാശം നല്‍കിയത്. എന്ത് അധികാരമാണ് അയാള്‍ക്ക്. പരാമര്‍ശങ്ങളില്‍ വിഷമമുണ്ട്. എന്നെയും മകളെയും അധിക്ഷേപിച്ചവര്‍ക്കെതിരെ ബാലാവകാശ കമ്മീഷനിലും, വനിതാ കമ്മീഷനിലും മുഖ്യമന്ത്രിക്കും പരാതി നല്‍കും. പരാമര്‍ശങ്ങളില്‍ ഒരു സ്ത്രീയെന്ന അമ്മയെന്ന നിലയില്‍ ഞാന്‍ മറുപടി നല്‍കിയിരിക്കും. ഇതൊരു അമ്മയുടെ വെല്ലുവിളിയാണ്.''

''കുറേ ദിവസങ്ങളായി എന്റെ മകളുടെ പിറന്നാള്‍ ആഘോഷം എന്ന പേരില്‍ ഒരു ദൃശ്യം പ്രചരിക്കുന്നത്. വസ്തുത അത് അല്ല. എന്നാല്‍ അത് എന്റെ മകളുടെ പിറന്നാള്‍ ആഘോഷമല്ല. പ്രവാസി മലയാളി ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ ആന്വല്‍ മീറ്റ് ജനുവരിയില്‍ ബോള്‍ഗാട്ടിയില്‍ വച്ച് സംഘടിപ്പിച്ചിരുന്നു. ഇതിനിടയില്‍ ഭര്‍ത്താവിന്റെ പിറന്നാളിന്റെ ഭാഗമായി കേക്ക് മുറിക്കാന്‍ സംഘാടകര്‍ തീരുമാനിച്ചു. വേദിയില്‍ കേക്ക് കണ്ടപ്പോള്‍ എന്റെ മകള്‍ അവിടേക്ക് ഓടിക്കയറുകയായിരുന്നു. മകളുടെ പിറന്നാള്‍ ആഘോഷമെന്ന നിലയില്‍ കുട്ടിയുടെ മുഖം വ്യക്തമാകുന്ന രീതിയില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ ജൂവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.''

അതേസമയം, പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് റോയ് മാത്യു രംഗത്തെത്തി. താന്‍ നടത്തിയ പിതൃത്വ പരാമര്‍ശം നാവു പിഴയായിരുന്നു എന്നാണ് റോയ് മാത്യു വിശദീകരിച്ചത്. അവതാരകന്‍ അത് അപ്പോള്‍ത്തന്നെ ഇടപെട്ട് തിരുത്തിയെങ്കിലും അത് വലിയ വീഴ്ചയായി പോയി. ആ പരാമര്‍ശത്തില്‍ അതീവ ദുഖമുണ്ട്. ക്ഷമിക്കണമെന്നുമാണ് റോയ് മാത്യു പറഞ്ഞത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post