ചെർപ്പുളശ്ശേരി: സ്വർണക്കട്ടികൾ വാങ്ങിയശേഷം ഇരുവശവും കറൻസികൾ വെച്ച കടലാസുകെട്ട് നൽകി ഓടിരക്ഷപ്പെട്ടയാൾ 31 വർഷത്തിനുശേഷം പിടിയിൽ. കോഴിക്കോട് ഫറോക്ക് സ്വദേശി പോക്കലാൻതൊടി വീട്ടിൽ ഗോഡി പ്രദീപിനെയാണ് (54) ചെർപ്പുളശ്ശേരി പോലീസ് ഫറോക്കിൽനിന്ന് വെള്ളിയാഴ്ച പിടികൂടിയത്.
ചെർപ്പുളശ്ശേരിയിൽ 1990 ഫെബ്രുവരി 18-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചെർപ്പുളശ്ശേരി സ്വദേശി ഹംസയുടെ പരാതിപ്രകാരമാണ് കേസെടുത്തിരുന്നത്. തന്റെ കൈവശമുണ്ടായിരുന്ന 116 ഗ്രാം തൂക്കമുള്ള രണ്ടു സ്വർണക്കട്ടികൾ ഗോഡി പ്രദീപ് വാങ്ങിയെന്നും തുടർന്ന്, ഇരുവശവും ഓരോ കറൻസികൾ വെച്ച കടലാസുകെട്ട് നൽകി ഓടിരക്ഷപ്പെട്ടെന്നുമായിരുന്നു പരാതി.
സംഭവത്തിൽ ഗോഡി പ്രദീപ്, സഹായി ഹൈദർ എന്നിവരെ അന്ന് പോലീസ് അറസ്റ്റുചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയശേഷം ഒളിവിൽപോയ ഗോഡി പ്രദീപിനെ ചെർപ്പുളശ്ശേരി ഇൻസ്പെക്ടർ എം. സുജിത്തിന്റെ നേതൃത്വത്തിലുള്ള ലോങ് പെൻഡിങ് വാറന്റ് സ്ക്വാഡിലെ എസ്.ഐ. വി. അബ്ദുൽസലാം, സി.പി.ഒ.മാരായ ഷാഫി, ഷഹീദ് എന്നിവർ ചേർന്നാണ് അറസ്റ്റുചെയ്തത്.
1994-ൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഒറ്റപ്പാലം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഗോഡി പ്രദീപിന് കോടതി ജാമ്യം അനുവദിച്ചു.
