താമരശ്ശേരി: 25 ദിവസം മുമ്പ് മാള മേലടൂരിൽ നിന്നും വീട് വിട്ടിറങ്ങിയ മാനസിക പ്രശ്നങ്ങളുള്ള മധ്യവയസ്കകനെ എലോക്കരയിൽ നിന്നും കണ്ടെത്തി. ഇദ്ദേഹത്തെ കാണാനില്ലായെന്ന് കാണിച്ച് മാള പോലീസ് സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു.
തൃശൂരിൽ നിന്നും വയനാട് ഭാഗത്തേക്ക് ലോഡ് കയറ്റി പോകുകയായിരുന്ന ലോറിയിലെ ഡ്രൈവറായ ഷൈജുവിൻ്റെ സഹപാഠി റോഡിലൂടെ നടന്ന് പോകുകയായിരുന്ന ഷൈജുവിനെ തിരിച്ചറിയുകയായിരുന്നു. വണ്ടി നിർത്തി നാട്ടുകാരേയും മാള പോലീസ് സ്റ്റേഷനിലും, ബന്ധുക്കളേയും വിവരം അറിയിക്കുകയായിരുന്നു, മാള പോലീസ് അറിയിച്ചത് പ്രകാരം നാട്ടുകാരോട് ഷൈജുവിനെ അടുത്തുള്ള പോലീസ് സ്റ്റേഷനി ഏൽപ്പിക്കാൻ അഭ്യർത്ഥിച്ച ശേഷം തൻ്റെ വാഹനത്തിലെ ലോഡ് അത്യാവശ്യമായി ഇറക്കാൻ ഉള്ളതുകൊണ്ട് അദ്ദേഹം പോകുകയായിരുന്നു .
തുടർന്ന് എലോക്കരയിലെ വ്യാപാരി സലീം സക്കറിയയും, വാർഡ് മെമ്പറും, നാട്ടുകാരും ചേർന്ന് രാവിലെ തന്നെ വാഹനത്തിൽ ഷൈജു വിനെ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
എന്നാൽ ഇദ്ദേഹത്തെ തനിച്ച് പോലീസ് സ്റ്റേഷനിൽ നിർത്താൻ സാധിക്കില്ലെന്നും, കൂടെ ഒരാൾ ഉണ്ടെങ്കിൽ ബന്ധുക്കൾ എത്തുന്നതു വരെ സ്റ്റേഷനിൽ നിർത്താമെന്നുമായിരുന്നു പോലീസിൻ്റെ നിലപാട്. എന്നാൽ കൂടെ പോയവർ കട തുറക്കാനും, ജോലിക്കും പോകേണ്ട ആളുകളായതിനാൽ സ്റ്റേഷനിൽ കൂടെ നിൽക്കാൻ സാധിക്കില്ലായിരുന്നു.
ഇതേ തുടർന്ന് ഷൈജുവിനെ തിരികെ കൊണ്ടുവന്ന് ഈങ്ങാപ്പുഴ എലാക്കരയിലെ വ്യാപാരിയായ സലീം സക്കറിയ വൈകീട്ട് ബന്ധുക്കൾ എത്തിച്ചേരുന്നത് വരെ തൻ്റെ കടയിൽ നിർത്തുകയായിരുന്നു.
വൈകീട്ട് 4.30 ഓടെ ആമ്പുലൻസിൽ ബന്ധുക്കളും നാട്ടുകാരുമെത്തി ഷൈജുവിനെ കൂടെ കൊണ്ടുപോയി.
കാണാതായെന്ന് പോലീസിൽ പരാതി ഉണ്ടായിട്ടും, ആളെ കണ്ടെത്തി പോലീസ് സ്റ്റേഷനിൽ എത്തിച്ചിട്ട് ഏറ്റുവാങ്ങാതിരുന്ന നിലപാടിൽ നാട്ടുകാർ പ്രതിഷേധം രേഖപ്പെടുത്തി.
