കൊടുവള്ളി: കരിപ്പൂർ സ്വർണക്കവർച്ച കേസിൽ കൊടുവള്ളി സംഘത്തിലെ മുഖ്യപ്രതി കിഴക്കോത്ത് ആവിലോറ സ്വദേശി പെരുച്ചാഴി ആപ്പു എന്ന പാറക്കൽ മുഹമ്മദിന്റെയും ബന്ധുക്കളുടെയും ഉൾപ്പെടെ ആറ് വീടുകളിൽ അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. അറസ്റ്റിലായ മുഹമ്മദിനെ മൂന്നുദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയാണ് വ്യാഴാഴ്ച വൈകീട്ടോടെ തെളിവെടുപ്പ് നടത്തിയത്.
മുഹമ്മദിന്റെ വീട്, തറവാട് വീട്, സഹോദരന്റെ വീട്, ഭാര്യവീട്, കേസിലെ മറ്റൊരു പ്രതി റഫീഖിന്റെ വീട്, വാവാട് അങ്ങാടി എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. സ്വർണ കവർച്ച നടന്ന ദിവസം മുഹമ്മദുകൾപ്പെട്ട സംഘം ഉപയോഗിച്ച വാഹനവും കൈയിലുണ്ടായിരുന്നതായി പറയപ്പെടുന്ന തോക്കും കണ്ടെത്തുകയായിരുന്നു അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
മുഹമ്മദിനൊപ്പം സ്വർണക്കടത്ത് സംഘത്തിലെ വാവാട് ബ്രദേഴ്സ് തലവൻ സൂഫിയാന്റെ സഹോദരൻ വാവാട് സ്വദേശി ജസീർ, ഇവർക്ക് ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കിയ കിഴക്കോത്ത് അബ്ദുൽ സലീം എന്നിവരെയും കഴിഞ്ഞയാഴ്ച കർണാടകയിലെ ബൽഗാമിൽ നിന്നാണ് അറസ്റ്റുചെയ്തത്. മുഹമ്മദിനും സംഘത്തിനുമെതിരെ കൊലപാതക ശ്രമം, വഞ്ചന ഉൾപ്പെടെ നിരവധി കേസുകളാണ് നിലവിലുള്ളത്.
ഭീഷണിപ്പെടുത്തി കൊല്ലം കൊട്ടിയത്തെ വസ്തു എഴുതി വാങ്ങി വായ്പയെടുത്ത് വഞ്ചിച്ച കേസും കൊടുവള്ളിയിൽ സ്വർണക്കടത്തും ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട കേസും വധശ്രമ കേസും നിലവിലുണ്ട്. ഇയാളുടെ സംഘത്തിൽനിന്ന് മൂന്നുകോടി രൂപയും തോക്കും പിടികൂടിയതിന് സുൽത്താൻ ബത്തേരി സ്റ്റേഷനിലും കേസുണ്ട്.
സ്വർണക്കവർച്ച കേസ് അന്വേഷണ ഉദ്യോഗസ്ഥരെയും വീട്ടുകാരെയും തട്ടിക്കൊണ്ടു പോകുമെന്നും ആക്രമിക്കുമെന്നും ഭീഷണിപ്പെടുത്തിയ സംഭവത്തിലും ഇയാൾക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. കരിപ്പൂർ സ്വർണക്കവർച്ച നടന്ന ജൂൺ 21ന് ഇയാളുൾപ്പെട്ട സംഘം വിമാനത്താവളത്തിലെത്തിയത് വ്യാജ നമ്പർ ഘടിപ്പിച്ച വാഹനത്തിലായിരുന്നു. അർജ്ജുൻ ആയങ്കിയും സംഘവും വന്ന വാഹനത്തിനു നേരെ സോഡാ കുപ്പി എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും ഇവരുടെ സംഘമായിരുന്നു. കേസിൽ റിമാൻഡിലുള്ള ജസീറിനെ അന്വേഷണ സംഘം ഉടൻ കസ്റ്റഡിയിൽ വാങ്ങും.
