കോട്ടയം: നാല് മാസം പ്രായമായ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കുഞ്ഞിന്‍റെ അമ്മയാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി. കാഞ്ഞിരപ്പള്ളിയിലാണ് ശനിയാഴ്ച്ച നാല് മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
/ പോസ്റ്റ് മോർട്ടത്തിലാണ് കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മാതാവ് തന്നെയാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തിയത്. ഇവർക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
കൂവപ്പള്ളി കളപ്പുരയ്ക്കല്‍ സ്വദേശികളായ ദമ്പതികളുടെ നാല് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് വീട്ടിൽ കുട്ടിയെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. വായിൽ നിന്ന് നുര പുറത്തു വന്ന നിലയിലായിരുന്നു കുഞ്ഞിന്‍റെ മൃതദേഹം.
സംഭവസമയത്ത് കുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയുടെ അമ്മയാണ് ഓട്ടോ ഡ്രൈവറായ ഭർത്താവിനെ ഫോണില്‍ വിളിച്ച് കുട്ടിക്ക് അനക്കമില്ലന്നറിയിച്ചത്. സ്വകാര്യ ആശുപതിയില്‍ എത്തിച്ചപ്പോള്‍ കുട്ടി മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു.
കുഞ്ഞിന്‍റെ മാതാവിന് മാനസിക പ്രശ്നങ്ങളുള്ളതായും അതിന് മരുന്ന് കഴിച്ചിരുന്നതായും ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് ഇവരെ നിരീക്ഷണത്തിലാക്കിയിരുന്നു. കുഞ്ഞിന്‍റെ ശരീരത്തിൽ ബലപ്രയോഗത്തിന്‍റ ലക്ഷണങ്ങളോ പാടുകളോ ഉണ്ടായിരുന്നില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് കുടുംബാഗങ്ങളിൽ നിന്നും അയൽവാസികളിൽ നിന്നും മൊഴി ശേഖരിച്ചിരുന്നു.
കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതോടെ മാതാവിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. കുഞ്ഞു കരയുമ്പോൾ ഉറക്കം നഷ്ടപ്പെടുന്നതിനാൽ മാതാവ് വായും മൂക്കും പൊത്തി പിടിച്ചുവെന്നാണ് പൊലീസ് പറയുന്നത്. മാനസിക വിദഗ്ദരുമായി കൂടിയാലോചിച്ച ശേഷം മാതാവിന്‍റെ അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസിന്‍റെ തീരുമാനം.
