ജോലി ചെയ്യാത്ത ഉദ്യോഗസ്ഥർക്ക് താക്കീത്. ജോലി ചെയ്യാതെ ശമ്പളം വാങ്ങാൻ അനുവദിക്കില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഉദ്യോഗസ്ഥർ കൃത്യമായി ചുമതലകൾ നിർവ്വഹിക്കണമെന്നും മെയിൻ്റനൻസ് പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മെയിൻ്റനൻസ് വിഭാഗം നിർജീവമായതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് സ്വകാര്യ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പൊതുമരാമത്ത് വകുപ്പിൽ മെയിൻ്റനൻസ് വിഭാഗം വെള്ളാനയായി എന്ന വാർത്ത സ്വകാര്യ ചാനലാണ് ഇന്നലെ പുറത്തുവിട്ടത്, ജി.സുധാകരൻ മന്ത്രിയായിരിക്കെ രൂപീകരിച്ച റോഡ് മെയിൻ്റനൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് ശമ്പളം കൃത്യമാണെങ്കിലും നാളിതുവരെ ജോലിയില്ല. റോഡ് അറ്റകുറ്റ പണിക്ക് ചുമതലപ്പെട്ട വിഭാഗത്തിന് ഒരു റോഡിൻ്റെ പ്രവർത്തിക്ക് പോലും സർക്കാർ അനുമതി നൽകിയിട്ടില്ല.
പൊട്ടിപ്പൊളിഞ്ഞ റോഡുകൾ പെട്ടെന്ന് അറ്റകുറ്റ പണി നടത്താനായി ജി.സുധാകരൻ മന്ത്രിയായിരിക്കെ രുപീകരിച്ചതാണ് മെയിൻ്റനൻസ് വിഭാഗം. നിലവിലുള്ള നാല് വിഭാഗങ്ങൾക്ക് പുറമെ അഞ്ചാമത് ഒരു വിഭാഗം കൂടി ആയതോടെ ഉദ്യോഗസ്ഥരുടെ എണ്ണവും ബാധ്യതയും വർധിച്ചു. പക്ഷെ നാളിതുവരെ ഒറ്റ റോഡ് പോലും മെയിൻ്റനൻസ് വിഭാഗം അറ്റകുറ്റ പണി നടത്തിയിട്ടില്ല. അല്ലെങ്കിൽ അറ്റകുറ്റ പണി നടത്താൻ സർക്കാർ അവരെ ചുമതലപ്പെടുത്തിയിട്ടില്ല. റോഡ് പണി നടത്താനായി രണ്ട് വ്യത്യസ്ത തരം പദ്ധതികളുടെ എസ്റ്റിമേറ്റ് മെയിൻ്റനൻസ് വിഭാഗം സമർപ്പിച്ചിട്ടും സർക്കാർ അംഗീകരിച്ചിട്ടില്ല.
കടപ്പാട്: 24
