കണ്ണൂര്‍ പയ്യന്നൂര്‍ കോറോത്ത് ഭര്‍ത്താവിന്റെ വീട്ടില്‍ ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ അച്ഛന് അറസ്റ്റില്‍. വിജീഷിന്റെ അച്ഛന് കോറോം സ്വദേശി രവീന്ദ്രനാണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.
നേരത്തെ സുനീഷയുടെ ഭര്‍ത്താവ് വിജീഷിനെ പയ്യന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആഗസ്റ്റ് 29നാണ് വിജീഷിന്റെ ഭാര്യ സുനീഷയെ (26) വെള്ളൂരിലെ ഭര്‍തൃഗൃഹത്തിലെ കുളിമുറിയുടെ വെന്റിലേഷനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പിന്നീട് ഭർത്താവ് വിജീഷും മാതാപിതാക്കളും നിരന്തരം മർദ്ദിക്കുമായിരുന്നുവെന്ന സുനീഷയുടെ ഓഡിയോ സന്ദേശം പുറത്തു വന്നിരുന്നു. സ്വന്തം വീട്ടിലേക്ക് മടങ്ങി പോകാൻ അനുവദിക്കണമെന്ന് സുനിഷ ആവശ്യപ്പെടുന്നതും ഭർത്താവ് വിജീഷ് അത് എതിർക്കുന്നതുമാണ് ശബ്ദരേഖയിൽ ഉള്ളത്. സുനീഷയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.
സുനീഷയും ഭർത്താവ് വിജീഷും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നത്. സ്വന്തം വീട്ടിലേക്ക് പോകണമെന്ന് സുനീഷ ആവശ്യപ്പെടുന്നതും ഭർത്താവ് അത് എതിർക്കുന്നതും ശബ്ദരേഖയിൽ വ്യക്തമാണ്.
ഭർത്താവ് വിജീഷിൽ നിന്നും ഭർത്താവിന്റെ മാതാപിതാക്കളിൽ നിന്നും യുവതി മർദനം നേരിട്ടു എന്ന് വ്യക്തമാകുന്ന ഫോൺ സംഭാഷണവും നേരത്തെ പുറത്ത് വന്നിരുന്നു. ഞായറാഴ്ച്ച വൈകുന്നേരം നാലരക്കാണ് വെള്ളൂര്‍ ചേനോത്തെ വിജീഷിന്റെ ഭാര്യ സുനീഷയെ ഷാളുപയോഗിച്ച് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ പരാതി. പൊലീസ് ദുരൂഹ മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഒന്നര വർഷം മുൻപായിരുന്നു സുനീഷയുടെയും വിജീഷിന്റെയും പ്രണയ വിവാഹം.