തൃക്കരിപ്പൂർ: ദിർഹം കാണിച്ച് തട്ടിപ്പ് നടത്തി ഉത്തരേന്ത്യക്കാർ ചെറുവത്തൂർ കാടങ്കോട് സ്വദേശികളായ ദമ്പതിമാരുടെ അഞ്ചുലക്ഷം രൂപയുമായി മുങ്ങി. നൂറുരൂപക്ക് പകരം ദിർഹം നൽകിയാണ് ഇവരെ കെണിയിൽ വീഴ്ത്തിയത്. ഓട്ടോ ഡ്രൈവർ അബ്ദുൽ ഹനീഫ (31), ഭാര്യ സൗദ (27) എന്നിവരുടെ അഞ്ചുലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്.
ചെറുവത്തൂരിൽ ഓട്ടോയുടെ ലോൺ അടക്കാൻ ചെന്നപ്പോഴാണ് ഹനീഫ ഇതര സംസ്ഥാന സ്വദേശിയെ പരിചയപ്പെട്ടത്. തൻ്റെ കൈയിൽ എട്ടു ലക്ഷം രൂപക്കുള്ള ദിർഹം ഉണ്ടെന്നും അഞ്ചു ലക്ഷം രൂപ കിട്ടിയാൽ കൈമാറുമെന്നുമാണ് ഇയാൾ ഡ്രൈവറോട് പറഞ്ഞത്. പണ്ടം പണയപ്പെടുത്തിയും മറ്റുമാണ് പണം കണ്ടെത്തിയത്.
യഥാർഥ ദിർഹമാണ് ആദ്യം കൈമാറിയത്. ശനിയാഴ്ച വൈകീട്ട് തൃക്കരിപ്പൂർ ഡോ. സാംബ ഷെട്ടി റോഡിൽ വെച്ചാണ് കൈമാറ്റം നടന്നത്. വെളിയിലേക്ക് കാണാവുന്ന തരത്തിൽ പ്ലാസ്റ്റിക് കവറിൽ നന്നായി പൊതിഞ്ഞാണ് ദിർഹം കൈമാറിയത്. ശേഷം ഹിന്ദിക്കാരൻ റെയിൽവേ സ്റ്റേഷൻ്റെ പിന്നിലൂടെ പണവുമായി കടന്നു. ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് തുറന്നുനോക്കിയപ്പോൾ മുകളിലും താഴെയും ഒഴിച്ചുള്ളവ കടലാസുകളായിരുന്നു. അരികുകൾക്ക് ദിർഹം കെട്ടുപോലെ സമർഥമായി നിറം കൊടുത്തിരുന്നു. തട്ടിപ്പിനിരയായ യുവാവ് ചന്തേര സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
Tags:
Latest News
