കാസർഗോഡ് : വാടക വീട് കേന്ദ്രീകിച്ച് മയക്കുമരുന്ന് വില്പന നടത്തിയ മൂന്ന് യുവാക്കളെ പോലീസ് പിടികൂടി. കാഞ്ഞങ്ങാട് ആറങ്ങാടിയിലെ സായ ഷമീർ(30), കാഞ്ഞങ്ങാട് കാരാട്ടുവയലിലെ മഞ്ചുനാഥ്(21), പാണത്തൂർ ബാപ്പങ്കയത്തെ എം എ ആരീഫ്(24) എന്നിവരെയാണ് എം.ഡി.എം.എ മയക്കുമരുന്നുമായി വിദ്യാനഗർ സർക്കിൾ ഇൻസ്പെക്ടർ വി വി മനോജിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം പിടികൂടിയത്. ഇവരെത്തിയ രണ്ട് കാറുകളും പോലീസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.
മുട്ടത്തോടി ഹിദായത്ത് നഗറിലെ വാടക വീട് കേന്ദ്രീകരിച്ചാണ് മയക്കു മരുന്ന് വില്പന നടത്തി വന്നത്. ആറങ്ങാടിയിലെ ഷഫീഖാണ് വീട് വാടകയക്ക് എടുത്തിരുന്നത്. പിടിയിലായ സായി ഷമീറിന്റെ സഹോദരനാണ് ഷഫീഖ്. രാത്രി കാലങ്ങളിൽ കാറുകളിലും ബൈക്കുകളിലുമായി നിരവധി പേർ മയക്കു മരുന്ന് തേടിയെത്തിയിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ചയാണ് പോലീസ് പരിശോധന നടന്നത്. വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന 20.75 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. കെ എൽ-14 വി 9437, കെ എൽ-17 ജി 6333 എന്നീ നമ്പറിലുള്ള കാറുകളാണ് പിടികൂടിയത്. വിദ്യാനഗർ എസ്ഐ കെ പ്രശാന്ത്, എ എസ്ഐ രഘു, സിവിൽ പോലീസ് ഓഫീസർമാരായ ഹരിലാൽ, സലാം, ഉണ്ണികൃഷ്ണൻ, സുധീരൻ, സുദീപ് എന്നിവരും സി ഐക്കൊപ്പമുണ്ടായിരുന്നു.
Tags:
Crime News
