കൊടും വരൾച്ച മാറാൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നഗ്നരാക്കി നടത്തി ഭിക്ഷ തേടിച്ചു. മധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് സംഭവം. ദേശീയ മനുഷ്യാവകാശ കമ്മിഷൻ വിശദീകരണം തേടി. അഞ്ച് വയസ് പ്രായം വരുന്ന ആറു പെൺകുട്ടികൾ നഗ്നരായി നടക്കുന്നതാണ് ദൃശ്യങ്ങളിൽ. തവളയെ കെട്ടിയിട്ടിരിക്കുന്ന മരത്തടിയും പെൺകുട്ടികളുടെ കയ്യിലുണ്ട്. ഒരു പറ്റം സ്ത്രീകൾ ഇവർക്ക് പിന്നാലെ ഘോഷയാത്രയായി നടക്കുന്നതും വിഡിയോയിൽ കാണാം.
എല്ലാ വീടുകളും സന്ദർശിക്കുകയും മാവും പയറും മറ്റു പ്രധാന ഭക്ഷ്യധാന്യങ്ങളും ആവശ്യപ്പെടുകയും ചെയ്തു. ശേഖരിച്ച സാധനങ്ങൾ ഗ്രാമത്തിലെ ക്ഷേത്രത്തിലെ സമൂഹ സദ്യയ്ക്ക് സംഭാവന ചെയ്യുകയും വേണമെന്നാണ് രീതിയെന്ന് വിഡിയോയിൽ പറയുന്നു. ബുന്ദേൽഖണ്ഡിൽ മഴപെയ്യുന്നതിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും വിഡിയോയിൽ പറയുന്നത് കേൾക്കാം.
അതേസമയം പെൺകുട്ടികളുടെ കുടുംബാംഗങ്ങളുടെ സമ്മതത്തോടെയാണ് ആചാരം നടന്നതെന്നാണ് പൊലീസ് പറയുന്നത്. കുടുംബങ്ങൾ സ്വമേധയാ ആചാരത്തിന് തയ്യാറായതിനാൽ നിയമനടപടികൾ സ്വീകരിക്കുന്നതിൽ പരിമിതിയുണ്ടെന്നും ബോധവൽക്കരണം നടത്തുമെന്നും പൊലീസ് പറയുന്നു.
