മൂന്ന് വർഷത്തിന് ശേഷം കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇത് മൂന്നാമത്തെ തവണയാണ് കേരളത്തിൽ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നത്. ആദ്യം നിപയെ വിജയകരമായി പ്രതിരോധിച്ച കോഴിക്കോട്ട് തന്നെയാണ് യാദൃശ്ചികമായി വീണ്ടും രോഗം കണ്ടെത്തിയിരിക്കുന്നത്. കോവിഡ് വ്യാപിക്കുന്ന ഈ സമയത്ത് നിപ്പയെ കുറിച്ചോർത്ത് ഒരു അനാവശ്യമായ ഭീതി പരത്തേണ്ടതില്ല.
നിയന്ത്രണ വിധേയമായിട്ടുള്ള അസുഖമായതിനാൽ തന്നെ ആളുകൾ ആശങ്കപ്പെടേണ്ട സാഹചര്യവുമില്ല. മാത്രവുമല്ല കോവിഡ് മുൻകരുതലുകൾ നമ്മൾ കൃത്യമായി പാലിക്കുന്നത് കൊണ്ട് തന്നെ ഒരു തീവ്രവ്യാപനത്തിനും സാധ്യതയില്ല. അത് കൊണ്ട് കോവിഡ് പോലെ ഇതും പടർന്നു പിടിക്കുമോ എന്ന ഭീതി നമുക്ക് വേണ്ട. എന്നാൽ വൈറസിന്റെ സാന്നിധ്യത്തെ നമ്മൾ നിസ്സാരവത്ക്കരിക്കരുത്. പനി, തലവേദന, അപസ്മാരം.ശ്വാസ തടസ്സം,പെരുമാറ്റത്തിൽ വ്യത്യാസം തുടങ്ങിയ സമാനലക്ഷണങ്ങളുള്ള രോഗികൾ പരിശോധനക്ക് വിധേയരാവേണ്ടതുണ്ട്. പ്രത്യേകിച്ച് ഇപ്പോൾ രോഗം സ്ഥിരീകരിച്ച സ്ഥലത്തിന് തൊട്ടടുത്തുള്ളവർ ഇക്കാര്യത്തിൽ ഒരു വീഴ്ചയും കാണിക്കരുത്. കോവിഡ് ടെസ്റ്റ് നെഗറ്റീവായവരും ഇത്തരം ലക്ഷണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ പരിശോധനക്ക് വിധേയരാവേണ്ടതാണ്. ഇത്തരം ആളുകൾ നമ്മൾ നേരത്തെ നിപയിലും ഇപ്പോൾ കോവിഡിലും തുടരുന്ന ക്വാറന്റൈൻ മാതൃക കൃത്യമായി പാലിക്കേണ്ടതുണ്ട്.
രോഗം സ്ഥിരീകരിക്കാനും ചികിത്സിക്കാനും വേണ്ട സംവിധാനങ്ങൾ ഇന്ന് നമുക്കുണ്ട്. മുൻകാലങ്ങളിലെന്ന പോലെ ഇത്തവണയും ഒറ്റക്കെട്ടായി നിന്ന് നമുക്ക് ഈ രോഗത്തെ തുരത്താം.
Tags:
Health
