നാലു ബഹിരാകാശ വിനോദ സഞ്ചാരികളുമായി പോയ സ്‌പേസ് എക്‌സിന്റെ റസ്‌ലിയൻ ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തി. ബഹിരാകാശ വിദഗ്ദർ ആരുമില്ലാതെ നടത്തിയ യാത്രയാണ് വിജയകരമായി പൂർത്തിയാക്കിയത്.
മൂന്നു ദിവസത്തെ യാത്രക്ക് ശേഷം വിനോദ സഞ്ചാരികളുമായി സ്‌പേസ് എക്‌സ് പേടകം ഭൂമിയിൽ തിരിച്ചെത്തുകയായിരുന്നു. ശനിയാഴ്ച രാത്രി ഇന്ത്യൻ സമയം 7.30 ഓടെയാണ് സഞ്ചാരികൾ ഭൂമിയിലെത്തിയത്.
ഫ്‌ളോറിഡയുടെ തീരത്ത് അറ്റ്‌ലാൻറിക് സമുദ്രത്തിൽ നാലു പാരച്ച്യൂട്ടുകളുടെ സഹായത്തോടെയായിരുന്നു ഇറക്കം.
ഭൗമോപരിതലത്തിൽ നിന്ന് 160 കിലോമീറ്റർ ഉയരത്തിൽ 28000 കി.മി വേഗത്തിൽ ദിവസവും 15 വട്ടം ഇവർ ഭൂമിയെ വലംവെച്ചു. ബഹിരാകാശത്ത് വിനോദസഞ്ചാരം നടത്തി ഇവർ പുതുചരിത്രം കുറിച്ചു. ഭൂമിയിൽ നിന്നായിരുന്നു പേടകത്തിന്റെ പൂർണ നിയന്ത്രണം.
ചരിത്രം കുറിച്ച യാത്രക്ക് 200 ദശലക്ഷം ഡോളറാണ് ഇ കൊമേഴ്‌സ് കമ്പനി ഉടമ ജാക് ഐസക് മാൻ മുടക്കിയത്. കുട്ടിക്കാലത്ത് കാൻസറിനെ കീഴടക്കി വാർത്തയിൽ ഇടംനേടിയ ഡോ. ഹെയ്‌ലി അർസനോ, ഡാറ്റ എൻജിനിയർ ക്രിസ് സബ്‌റോസ്‌കി, അധ്യാപകൻ സീയാൻ തോക്ടർ എന്നിവരാണ് ജാക് ഐസക് മാനൊപ്പം യാത്രാസംഘത്തിലുണ്ടായിരുന്നത്. അടുത്ത യാത്ര മൂന്നു ശതകോടീശ്വരന്മാരുമാായി ജനുവരിയിലാണ്.
സ്‌പേസ് ക്രാഫ്റ്റ് കമ്പനിയായ സ്‌പേസ് എക്‌സിന്റെ ഉടമ ഈലോൺ മസ്‌കാണ്.
Tags:
Latest News
