കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന 16 പേരുടെ കൂടി സാമ്പിളുകൾ നെഗറ്റീവ്. ഫലം ആശ്വാസം നൽകുന്ന കാര്യമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. ഇതോടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന 46 പേർക്ക് നിപ ബാധിച്ചിട്ടില്ലെന്ന് ഉറപ്പായി. 30 പേരുടെ പരിശോധന ഫലം നേരത്തെ പുറത്തുവന്നിരുന്നു. മരിച്ച കുട്ടിയുടെ മാതാപിതാക്കൾ അടക്കമുള്ളവരെയും വൈറസ് പിടികൂടിയിട്ടില്ല.
ആശുപത്രിയിൽ 62 പേരാണ് ഇനിയുള്ളത്. ഇവരിൽ 12 പേർക്ക് രോഗ ലക്ഷണമുണ്ട്. സമ്പർക്കപ്പട്ടികയിൽ മറ്റുജില്ലയിൽ നിന്നുള്ള 47 പേരാണുള്ളത്. കണ്ടെയ്ൻമെന്റ് സോൺ അല്ലാത്ത കോഴിക്കോട് ജില്ലയിലെ മറ്റു പ്രദേശങ്ങളിൽ വാക്സിനേഷൻ തുടരുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. നിപ പശ്ചാതലത്തിൽ കോഴിക്കോട് ജില്ലയിൽ നേരത്തെ വാക്സിനേഷൻ നിർത്തിവെച്ചിരുന്നു.
നെഗറ്റീവ് ആയവർക്ക് ക്വാറന്‍റീൻ സൗകര്യം വീട്ടിൽ ഉണ്ടെങ്കിൽ മടങ്ങാമെന്നും മന്ത്രി അറിയിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിലെ പാഴൂർ മുന്നൂർ വായോളി അബൂബക്കർ-വാഹിദ ദമ്പതികളുടെ ഏക മകനായ മുഹമ്മദ് ഹാഷിമാണ് അതിതീവ്ര വൈറസായ നിപ ബാധിച്ച് മരിച്ചത്.
Tags:
Health
