Trending

സുഹൃത്ത് പറഞ്ഞ് പറ്റിച്ചെന്ന് സെയ്തലവി; ലോട്ടറിയടിച്ചെന്ന് പറഞ്ഞില്ല, പൊലീസ് പരിശോധിക്കട്ടേയെന്ന് അഹമ്മദ്



കൽപ്പറ്റ: ഓണം ബമ്പർ ആർക്കെന്ന കൺഫ്യൂഷൻ അവസാനിച്ചെങ്കിലും, ഒന്നാം സമ്മാനമടിച്ചെന്ന അവകാശവാദവുമായി എത്തിയ പ്രവാസിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ മാറിയില്ല. താൻ എടുത്ത ടിക്കറ്റിനാണ് ഓണം ബമ്പർ അടിച്ചതെന്ന് വയനാട് നാലാം മൈൽ സ്വദേശി അഹമ്മദ് തന്നെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നുവെന്ന് ആരോപിച്ച് ലോട്ടറി അടിച്ചെന്ന അവകാശവാദവുമായി ആദ്യമെത്തിയ പ്രവാസി സെയ്തലവി വീണ്ടും രംഗത്തെത്തി. 

താൻ എടുത്ത ടിക്കറ്റിനാണ് സമ്മാനമെന്ന് സുഹൃത്ത് തന്നെ വിശ്വസിപ്പിക്കുകയായിരുന്നുവെന്നും ഇതുവരെ തിരുത്തി പറയാൻ അഹമ്മദ് തയ്യാറായിട്ടില്ലെന്നും സെയ്തലവി പറഞ്ഞു.ഇന്നലെ അയച്ചത് മോർഫ് ചെയ്ത ടിക്കറ്റായിരുന്നു. പതിനൊന്നാം തിയ്യതി അയച്ചുതന്ന ടിക്കറ്റ്‌ ഫോണിൽ നിന്ന് ഡിലീറ്റ് ആയി എന്നുമാണ് സെയ്തലവിയുടെ വാദം.  11 ന് അഹമ്മദിന് ഗൂഗിളിൽ പണം അയച്ചതിന്റെ ഫോട്ടോയും സെയ്തലവി മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു. 

പ്രവാസിയെ പറഞ്ഞുപറ്റിച്ചെന്ന പ്രചാരത്തിൽ നാട്ടുകാർ കൂടിയതോടെ നാലാം മൈൽ സ്വദേശി അഹമ്മദ് വീട്ടിൽ നിന്ന് മാറിനിന്നെങ്കിലും വിവാദമായതോടെ അഹമ്മദും മാധ്യമങ്ങളെ കണ്ടു. 

താൻ സെയ്തലവിയെ ചതിച്ചിട്ടില്ലെന്നാണ് അഹമ്മദിന്റെ വാദം. മുൻപ് ലോട്ടറി വിൽപ്പന ഉണ്ടായിരുന്നുവെങ്കിലും ഇത്തവണ ആർക്കും ലോട്ടറി എടുത്ത് കൊടുത്തിട്ടില്ലെന്നും അഹമ്മദ് പറഞ്ഞു. സെയ്തലവിയോട് പരിചയം മാത്രമാണുള്ളത്. ഇന്നലെ 4.36 നാണ് സെയ്തലവിക്ക് ലോട്ടറി ടിക്കറ്റ് അയച്ചത്. തമാശയ്ക്ക് അയച്ചു കൊടുക്കുകയായിരുന്നു. സെയ്തലവിക്ക് ലോട്ടറി അടിച്ചു എന്ന് പറഞ്ഞിട്ടില്ല. പൊലീസിൽ പരാതി കൊടുക്കുന്ന കാര്യം ആലോചിക്കുമെന്നും സൈബർ സെൽ പരിശോധിക്കട്ടെയെന്നും അഹമ്മദ് കൂട്ടിച്ചേർത്തു. 

"എനിക്ക് ഈ ടിക്കറ്റിന്റെ സ്ക്രീൻ ഷോട്ട് ഇന്നലെ 4.10ന് ഒരാളെനിക്ക് ഫേസ്ബുക്കിൽ ഇട്ടുതന്നു. ഈ ടിക്കറ്റ് ഞാൻ സെയ്തലവിക്ക് 4.53ന് അയച്ച് കൊടുത്തു. ഒരു സുഹൃത്തിന് സെയ്തലവി കുറച്ച് കാശ് കൊടുക്കാനുണ്ടെന്ന് പറഞ്ഞു. തനിക്കാണ് സമ്മാനമടിച്ചതെന്ന് ഇയാളോട് പറയുമെന്നും സെയ്തലവി എന്നോട് പറഞ്ഞു. പറഞ്ഞോളൂ എന്ന് ഞാനും പറഞ്ഞു. അല്ലാതെ വേറെ ഒന്നുമില്ല. സെയ്തലവിക്ക് ലോട്ടറി അടിച്ചിട്ടില്ല. എനിക്ക് ലോട്ടറിയുടെ പരിപാടിയില്ല", സെയ്തലവിയുമായി സൌഹൃദം ഉണ്ടെന്ന് മാത്രേയുള്ളൂവെന്നാണ് ഇക്കാര്യത്തിൽ  അഹമ്മദിന്റെ  വാദം. 

കേരളക്കരയാകെ ഓണം ബമ്പറടിച്ച ഭാഗ്യവാനെ തിരഞ്ഞപ്പോഴാണ് കടൽ കടന്ന പ്രവാസിക്കാണ് ഇത്തവണ ലോട്ടറിയടിച്ചതെന്ന അഭ്യൂഹങ്ങളുയർന്നത്. കോഴിക്കോട്ടുകാരനായ സുഹൃത്ത് തനിക്ക് വേണ്ടിയെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചതെന്നായിരുന്നു സെയ്തലവിയുടെ വാദം . ഈ വാദം ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ടിക്കറ്റ് എങ്ങനെ വയനാട്ടില്‍ എത്തിയതിലായിരുന്നു അവ്യക്തത.

T News

working in the field of advertising and printing

Post a Comment

Previous Post Next Post