Trending

അമ്മയെ ചതിച്ചു കടന്നുകളഞ്ഞയാളെ തിരഞ്ഞുപിടിച്ച്‌ മകള്‍; വിവാഹതട്ടിപ്പ് വീരൻ 16 വര്‍ഷത്തിന് ശേഷം പിടിയിൽ






കൊച്ചി: പതിനാറ് വർഷങ്ങൾക്ക് ശേഷം വിവാഹത്തട്ടിപ്പും സ്ത്രീ പീഡനവും നടത്തിയ മുങ്ങിയയാളെ അറസ്റ്റ് ചെയ്തു. കൊച്ചി നോര്‍ത്ത് പൊലീസ് സംഘം ഉത്തരാഖണ്ഡിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കായംകുളം പട്ടോളി മാര്‍ക്കറ്റ് സുമാലയത്തില്‍ തമ്പിയെയാണ്(47) പോലീസ് അറസ്റ്റ് ചെയ്തത്. 16 വര്‍ഷം മുന്‍പു വിവാഹത്തട്ടിപ്പു നടത്തിയ കേസിലാണ് ഇയാള്‍ ഇപ്പോഴാണ് അറസ്റ്റിലായത്. സിനിമയെ വെല്ലുന്നതാണ് ഇതിന് പിന്നിലെ കഥ. ട്രെയിന്‍ യാത്രയ്ക്കിടെ പരിചയപ്പെട്ട തൃശൂര്‍ സ്വദേശിനിയെ താന്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന വിവരം മറച്ചു വച്ച്‌ ഇയാള്‍ വിവാഹം കഴിക്കുകയായിരുന്നു.

രാജസ്ഥാനിലെ ഒരു ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇയാളുടെ വിവാഹം. കുറച്ചു കാലം യുവതിക്കൊപ്പം താമസിച്ച ശേഷം മുങ്ങിയ തമ്പിയെക്കുറിച്ചു പിന്നീടു വിവരമൊന്നും ലഭിച്ചിരുന്നില്ല. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനിലെ ഉദ്യോഗസ്ഥനാണ് അയാള്‍ എന്ന വിവരം മാത്രം തട്ടിപ്പിനിരയായ യുവതിക്ക് അറിയാമായിരുന്നത്. ഒരു പെണ്‍കുഞ്ഞിനു ജന്‍മം നല്‍കിയ യുവതി വര്‍ഷങ്ങളോളം അന്വേഷിച്ചിട്ടും തമ്പിയെ കണ്ടെത്താനായില്ല.

15 വയസായപ്പോള്‍ തമ്പിയെ തിരയുന്നു എന്ന പറഞ്ഞ് മകള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റിടുകയായിരുന്നു. തമ്പിയുടെ ജോലി സംബന്ധമായ വിവരങ്ങളും അമ്മയുടെ കയ്യിലുണ്ടായിരുന്ന ഇയാളുടെ ഒരു ഫോട്ടോയും മകള്‍ പോസ്റ്റിനൊപ്പം ചേര്‍ത്തു. ഇതു കണ്ടു തമ്പിക്കൊപ്പം ജോലി ചെയ്തിരുന്ന ആളുകള്‍ ഇയാള്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ മാനസ സരോവര്‍ മേഖലയിലാണ് ജോലി ചെയ്യുന്നതെന്ന അമ്മയെയും മകളെയും ബന്ധപ്പെട്ട് വിവരം അറിയിച്ചു. ഇക്കാര്യം തമ്പിയെയും അറിയിച്ചു.

കഴിഞ്ഞ ജൂണില്‍ തമ്പി നാട്ടിലെത്തിയിരുന്നു. ഇവരെ കാണുകയും ഒരു ദിവസം ഒപ്പം താമസിക്കുകയും അന്നു രാത്രി വീണ്ടും പീഡിപ്പിക്കുകയും ചെയ്തു. ഇതിനു ശേഷം ഒരു വര്‍ഷത്തോളം വീണ്ടും വിവരമൊന്നുമില്ലാതായതോടെയാണ് യുവതി പൊലീസിന് പരാതി നല്‍കിയത്. പ്രതി തങ്ങിയ മേഖല ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനില്‍ നിന്നു കണ്ടെത്തിയതോടെ അവിടെയെത്തി ഇയാളെ പിടികൂടാന്‍ സിറ്റി ഡി സി പി ഐശ്വര്യ ഡോങ്രെ നോര്‍ത്ത് പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post