അബദ്ധ വശാൽ 5.5 ലക്ഷം രൂപ ബിഹാർ സ്വദേശിയുടെ അക്കൗണ്ടിലേക്കിട്ട് കുടുങ്ങി ഗ്രാമീൺ ബാങ്ക്. ബിഹാറിലെ ഖബരിയ ബ്രാഞ്ച് ഗ്രാമീൺ ബാങ്കിനാണ് അബദ്ധം പറ്റിയത്. അബദ്ധം മനസ്സിലാക്കിയ ഉടനെ തന്നെ ബാങ്ക് അധികൃതർ പണം തിരികെ ആവശ്യപ്പെട്ടു. എന്നാൽ ഇതിന് ഇദ്ദേഹം തയ്യാറായില്ല. കാരണം ചോദിച്ചപ്പോൾ പറഞ്ഞ മറുപടിയായിരുന്നു വിചിത്രം. എന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇട്ട തുകയാണ്. ഞാനിത് തിരികെ തരില്ലെന്നാണ് ഇദ്ദേഹം പറഞ്ഞത്.
ഭക്തിയാപൂർ സ്വദേശിയായ രഞ്ജിത് ദാസ് എന്നയാളുടെ അക്കൗണ്ടിലേക്കാണ് അഞ്ചര ലക്ഷം രൂപ ക്രെഡിറ്റ് ആയത്. പണം തിരികെ ആവശ്യപ്പെട്ട് ബാങ്കിൽ നിന്ന് പല തവണ നോട്ടീസ് വന്നു. എന്നാൽ യുവാവ് വഴങ്ങിയില്ല. രാജ്യത്തെ എല്ലാവരുടെ അക്കൗണ്ടിലേക്കും പതിനഞ്ച് ലക്ഷം രൂപ നൽകുമെന്ന് പ്രധാനമന്ത്രിയുടെ വാഗ്ദാനം നടപ്പിലായതെന്നാണ് ഇദ്ദേഹം കരുതിയത്. 15 ലക്ഷത്തിന്റെ ആദ്യ ഗഡു ആയിരിക്കുമെന്ന് തെറ്റിദ്ധരിച്ചു.
"ഈ വർഷം മാർച്ചിൽ പണം ലഭിച്ചപ്പോൾ ഞാൻ വളരെ സന്തോഷവാനായിരുന്നു. എല്ലാവർക്കും 15 ലക്ഷം രൂപ അക്കൗണ്ടിൽ നൽകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപന പ്രകാരം ലഭിച്ചതാണിതെന്ന് ഞാൻ കരുതി. അതിന്റെ ആദ്യ വിഹിതമായിരിക്കുമിതെന്നാണ് ഞാൻ വിചാരിച്ചത്. ഞാൻ പണമെല്ലാം ചെലവാക്കി. ഇപ്പോൾ എന്റെ കൈയ്യിൽ പണമില്ല," രഞ്ജിത് ദാസ് പറഞ്ഞു.
ബാങ്കിന് പണം തിരികെ നൽകാത്തതിനെത്തുടർന്ന് അറസ്റ്റിലായ രഞ്ജിത് ദാസ് പൊലീസിനു നൽകിയ വിശദീകരണമാണിത്. രഞ്ജിത് ദാസിനെ അറസ്റ്റ് ചെയ്തെന്നും കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും മൻസി ഹൗസ് സ്റ്റേഷൻ ഓഫീസർ ദീപക് കുമാർ പറഞ്ഞു.
Tags:
National News
