ഇടുക്കി: വീടിന്‍റെ ടെറസിൽ 13 കാരനെ കഴുത്തിൽ പ്ലാസ്റ്റിക് കയർ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ചു. കുട്ടി തൂങ്ങി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും വിശദമായ അന്വേഷണം നടത്താനാണ് നെടുങ്കണ്ടം പൊലീസിന്‍റെ തീരുമാനം. കട്ടപ്പന വാഴവര പരപ്പനങ്ങാടി മടത്തുംമുറിയിൽ ബിജു ഫിലിപിന്‍റെ മകൻ ജെറാൾഡാണ് വെള്ളിയാഴ്ച്ച മരിച്ചത്.
ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നതിനിടെ വീടിന്‍റെ ടെറസിലേക്ക് പോയ ജെറാൾഡിനെ പിന്നീട് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ കഴുത്തിൽ കയർ കുരുങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ പിതാവ് ബിജുവിന്‍റെ സഹോദരിയുടെ വീട്ടിൽവച്ചായിരുന്നു സംഭവം. കുട്ടിയുടെ കാലിൽ കയർ കുരുങ്ങിയ നിലയിൽ കണ്ടെത്തിയതാണ് സംഭവത്തിൽ ദുരൂഹത ഉയർത്തിയത്.
കുട്ടി സ്വയം ജീവനൊടുക്കുകയായിരുന്നുവെങ്കിൽ ഇതിനു കാരണം എന്താണെന്നു കണ്ടെത്തുകയാണ് പൊലീസിന്‍റെ പ്രധാന ലക്ഷ്യം. വീട്ടുകാരുമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നോ, സ്‌കൂളിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നിവ പരിശോധിക്കും.
ഒപ്പം കുട്ടി ഓൺലൈൻ ക്ലാസിനായി ഉപയോഗിച്ചിരുന്ന ഫോൺ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. ഓൺലൈൻ ഗെയിമിന് കുട്ടി അടിമയായിരുന്നോയെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. വീടിനു സമീപത്ത് അപരിചിതരുടെ സാനിധ്യം ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. സൗമ്യയാണ് കുട്ടിയുടെ അമ്മ.
Tags:
Obituary
