അഞ്ചൽ: ഭാര്യാ സഹോദരന്‍റെ പ്രതിശ്രുത വധുവിനെ വിവാഹത്തലേന്ന് ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ 12 വർഷത്തിന് ശേഷം അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പള്ളിവാസൽ വില്ലേജിൽ ചിത്തിരപുരം മീൻകെട്ട് പള്ളിപ്പറമ്പിൽ വീട്ടിൽ സാജൻ ആൻറണി (45)യാണ് അറസ്റ്റിലായത്.
2009 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചെങ്ങറ ഭൂസമരത്തിൽ പങ്കെടുക്കാനെത്തിയ ചണ്ണപ്പേട്ട സ്വദേശികളായ കുടുംബത്തെ സാജൻ പരിചയപ്പെടുകയും അവരോടൊപ്പം ഏതാനും നാൾ സമരഭൂമിയിൽ താമസിക്കുകയും തുടർന്ന് അവരുടെ മകളെ വിവാഹം ചെയ്ത ശേഷം ചണ്ണപ്പേട്ടയിലെത്തി പെൺകുട്ടിയുടെ പഴയ വീട്ടിലെത്തി താമസിച്ചു വരികയായിരുന്നു .ഇതിനിടെ സാജന്റെയുടെ ഭാര്യയുടെ സഹോദരൻ സമരഭൂമിയിൽ നിന്നും ഒരു പെൺകുട്ടിയെ കൂടെ കൂട്ടുകയും വിവാഹം ചെയ്യുന്നതിനായി ചണ്ണപ്പേട്ടയിലെ വീട്ടിലെത്തിക്കുകയും പിറ്റേന്ന് വിവാഹം നടത്താൻ നിശ്ചയിക്കുകയും ചെയ്തു.
എന്നാൽ അന്ന് രാത്രിയിൽ സാജൻ മദ്യപിച്ചെത്തുകയും ഭാര്യാസഹോദരനേയും പ്രതിശ്രുത വധുവിനേയും മർദ്ദിച്ച് അവശരാക്കുകയും ചെയ്തതിന് ശേഷം പെൺകുട്ടിയെ ബലാൽസംഗം ചെയ്തു. ഈസമയം വീട്ടിൽ മറ്റാരും ഇല്ലായിരുന്നു സംഭവം പുറത്തുപറഞ്ഞാൽ രണ്ടുപേരെയും കൊന്നു കളയുമെന്ന് സാജൻ ആന്‍റണി ഭീഷണിപ്പെടുത്തി. തുടർന്ന ചെങ്ങറ സമരഭൂമിയിലേക്ക് തിരിച്ചു പോയി. അവിടെ കുറച്ചു നാൾ കുടുംബത്തോടൊപ്പം താമസിച്ച ശേഷം ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരു സ്ത്രീയുടെ കൂടെ ഇടുക്കിയിലേക്ക് കടന്നു കളയുകയായിരുന്നു. സാജൻ ആന്‍റണിയെ പേടിച്ചു പെൺകുട്ടിയും ഭർത്താവും സംഭവം പുറത്തുപറഞ്ഞിരുന്നില്ല. എന്നാൽ 2017ൽ ഇവർക്ക് മൂവാറ്റുപുഴയിൽ സർക്കാർ ഭൂമി അനുവദിച്ചപ്പോൾ അവിടേക്കു താമസം മാറ്റുകയും അവിടെ കൗൺസിലിംഗിനെത്തിയവരോട് പെൺകുട്ടി വിവരം പറയുകയുമായിരുന്നു. ഇതേത്തുടർന്ന് മൂവാറ്റുപുഴ പൊലീസിൽ വിവരം റിപ്പോർട്ട് ചെയ്തു
മൂവാറ്റുപുഴ പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപെടുത്തിയ ശേഷം കേസ് അഞ്ചൽ പൊലീസിന് കൈമാറുകയായിരുന്നു.തുടർന്ന് അഞ്ചൽ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. പ്രതിയെ കുറിച്ചു യാതൊരു വിവരവും പൊലീസിന് ലഭിച്ചിരുന്നില്ല.ചെറുപ്പകാലം മുതൽ ഒറ്റപെട്ട ജീവിതമായിരുന്നു സാജന്റേത്. പലസ്ഥലങ്ങളിൽ കൂലിവേലയും റബ്ബർ ടാപ്പിങ് ജോലിയും ചെയ്ത് ജീവിച്ചു പോന്നയാളായതിനാൽ പ്രതിക്ക് വ്യക്തമായ അഡ്രസ്സ് ഉണ്ടായിരുന്നില്ല. സ്വന്തമായി മൊബൈൽ ഫോണും ഇല്ലായിരുന്നു. . സാജന്‍റെ ഒരു പഴയ സുഹൃത്തിന്‍റെ പ്രവർത്തന രഹിതമായ മൊബൈൽ ഫോണിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ച് പിന്തുടർന്നാണ് സാജനെ കണ്ടെത്തിയത്. അഞ്ചൽ എസ്.എച്ച്.ഒ ഗോപകുമാറിന്‍റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്.ഐ ജോതിഷ്, എസ്.ഐ പ്രേംലാൽ, എ.എസ്.ഐ അജിത് ലാൽ, സി.പി.ഒ ഹരീഷ്എഎന്നിവരടങ്ങിയ പൊലീസ് സംഘമാണ് കഴിഞ്ഞ ദിവസം കാത്തിരപ്പള്ളിയിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തത്.പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
