കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നിയെ കൊല്ലാനുള്ള അനുമതി 10 കർഷകർക്ക് കൂടി നൽകണമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡനോട് ഹൈക്കോടതി താത്കാലിക ഉത്തരവിട്ടു.
കൃഷിയിടങ്ങളിൽ വർദ്ധിച്ച് വരുന്ന കാട്ടുപന്നി ആക്രമണങ്ങളിൽ കൃഷി നാശം സംഭവിച്ച കർഷകർ വി.ഫാം കർഷക സംഘടനയുടെ നേതൃത്വത്തിൽ ശാശ്വത പരിഹാരത്തിനായി ബഹു : ഹൈക്കോടതിയെ സമീപിച്ചിരുന്നു.
വി.ഫാം ചെയർമാൻ ജോയി കണ്ണൻചിറ ഒന്നാം ഹരജിക്കാരനായി നൽകിയ ഹരജിയിൽ കോഴിക്കോട് ജില്ലയിൽ നിന്നും 9 കർഷകരും , ഇടുക്കി ജില്ലയിൽ നിന്ന് ഒരു കർഷകനുമാണ് കാട്ടുപന്നിയെ കൊല്ലാനുള്ള അനുമതി തേടി കോടതിയെ സമീപിച്ചത്.
കോടതിയെ സമീപിച്ച കർഷകരിൽ 7 പേർ കൂരാച്ചുണ്ട് പഞ്ചായത്ത് പരിധിയിലുള്ള വി.ടി.തോമസ് വെളിയംകുളം, അറക്കൽ ജോസ്, അറക്കൽ മാക്സിൻ , സിബി മുണ്ടനാട്ട്, ജെയിംസ് കടമ്പനാട്, ബേബി മരുതോലി, ബാബു മരുതോലി എന്നവരാണ്.
ഹരജിക്കാർക്ക് വേണ്ടി അഡ്വ: സുമിൻ . എസ്. നെടുങ്ങാടൻ , അഡ്വ: ബിനോയ് തോമസ് എന്നിവർ ഹാജരായി.
ഇത് മലയോര കർഷകരുടെ അതിജീവന പോരാട്ടമാണ്. കൃഷിയിടത്തിൽ ഇറങ്ങുന്ന കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കുക എന്നതാണ് മലയോര കർഷകന്റെ ആവശ്യം.
